ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ.
ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് റെയിൽവേ നിരക്ക് കൂട്ടിയത്.
215 കിലോമീറ്റർ വരെയുള്ള ഓർഡിനറി ക്ലാസ് യാത്രാനിരക്കിൽ മാറ്റമില്ല. എന്നാൽ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് നിരക്ക് വർധിക്കും.
പാസഞ്ചർ ട്രെയിനുകളിൽ കിലോമീറ്ററിന് ഒരു പൈസയും, മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളിലെ നോൺ-എസി, എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസയുമാണ് വർധിപ്പിച്ചത്.
മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലും നിലവിലെ നിരക്കുകൾ തുടരും. പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കിലും മാറ്റമില്ല.
500 കിലോമീറ്റർ ദൂരം നോൺ-എസി പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ 10 രൂപ അധികം നൽകേണ്ടിവരും.
ഉദാഹരണമായി തിരുവനന്തപുരം–ചെന്നൈ പാസഞ്ചർ യാത്രയ്ക്ക് 10 രൂപയും, മെയിൽ/എക്‌സ്പ്രസ് നോൺ-എസി ക്ലാസിൽ യാത്ര ചെയ്താൽ 20 രൂപയും അധികമായി നൽകണം.
സാധാരണ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും നിരക്ക് വർധന കാര്യമായി ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.
2018ന് ശേഷം ആദ്യമായാണ് റെയിൽവേ യാത്രാനിരക്കിൽ വർധന നടപ്പാക്കുന്നതെന്നും, വർധിച്ച നടത്തിപ്പ് ചെലവുകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.







