ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ സോഷ്യൽ മീഡിയ പരിശോധനാ നയമാണ് പുനഃക്രമീകരണത്തിന് കാരണമെന്ന് കോൺസുലേറ്റ് അധികൃതർ. അപ്പോയിൻ്റ്‌മെൻ്റുകള്‍ പെട്ടെന്ന് പുനഃക്രമീകരിച്ചതാണ് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയത്.
ന്യൂഡൽഹി: അമേരിക്കയുടെ എച്ച്-1ബി വിസയിൽ വലഞ്ഞ് ഇന്ത്യക്കാർ. വിസ പുതുക്കാനായി നാട്ടിലേക്കെത്തിയ ഇന്ത്യക്കാർക്ക് തിരികെ പോകാൻ കഴിയാത്ത സാഹചര്യമെന്ന് ഇമിഗ്രേഷൻ അധികൃതർ. അമേരിക്കൻ വർക്ക് പെർമിറ്റ് പുതുക്കുന്നതിനായുള്ള അപ്പോയിൻ്റ്‌മെൻ്റുകൾ പുനഃക്രമീകരിച്ചതാണ് പ്രതിസന്ധിയ്‌ക്ക് കാരണം. ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ സോഷ്യൽ മീഡിയ പരിശോധനാ നയമാണ് പുനഃക്രമീകരണത്തിന് കാരണമെന്നും കോൺസുലേറ്റ് അധികൃതർ. പലരും ജോലി നഷ്‌ടപ്പെടുമെന്ന ഭീതിയാലുള്ളതെന്നും റിപ്പോർട്ടുകള്‍.
യുഎസ് കോൺസുലേറ്റ് ഓഫിസുകളിലെ അഭിമുഖത്തിനായുള്ള ഇന്ത്യക്കാരുടെ അപ്പോയിൻ്റ്‌മെൻ്റുകള്‍ പെട്ടെന്ന് പുനഃക്രമീകരിച്ചതാണ് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയതെന്ന് വാഷിങ്‌ൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 15നും 26നും ഇടയിൽ നിശ്ചയിച്ചിരുന്ന ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അപ്പോയിൻ്റ്‌മെൻ്റുകൾ റദ്ദാക്കിയതായി ഇമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി.
ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ സോഷ്യൽ മീഡിയ പരിശോധനാ നയം നടപ്പിലാക്കിയതോടെ അപേക്ഷകരുടെ സോഷ്യൽ മീഡിയ, പരിശോധനയ്‌ക്ക് വിധേയമാകേണ്ടതുണ്ട്. വിസാ അപേക്ഷകരുടെയും അവരുടെ ആശ്രിതരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് തീരുമാനിച്ചിരുന്നു.
ദേശിയ സുരക്ഷയ്‌ക്കോ പൊതു സുരക്ഷയ്‌ക്കോ ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് വിസ ഉടമകളുടെ അഭിമുഖങ്ങൾ വൈകിപ്പിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റുകളിൽ നിന്ന് ലഭിച്ച ഇമെയിലുകൾ സൂചിപ്പിക്കുന്നതായി അമേരിക്കൻ മാധ്യമമായ വാഷിങ് ടൺ റിപ്പോർട്ട് ചെയ്യുന്നു. എച്ച്-1ബി വിസ വഴിയും, എച്ച്-4 വിസ വഴിയും അമേരിക്കയിൽ എത്തിയവരുടെ സോഷ്യൽ മീഡിയ പരിശോധനകള്‍ നടക്കുന്നുവന്ന് ഇന്ത്യയിലെ യുഎസ് എംബസി വ്യക്തമാക്കി.
എക്‌സ്‌ചേഞ്ച് വിസിറ്റർ വിസയിൽ പോയ ആളുകൾ, വിദ്യാർഥികൾ എന്നിവരുടെയും സാമൂഹ്യ മാധ്യമങ്ങള്‍ പരിശോധിക്കാനായി ഇതിനോടകം തന്നെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് നടപടി ആരംഭിച്ചിട്ടുണ്ടെന്ന് യുഎസ് എംബസി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
പുതിയ നിയമത്തിൽ ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ ജോലി പ്രതിസന്ധിയിലാണെന്ന് ഹ്യൂസ്റ്റൺ ആസ്ഥാനമായുള്ള ഇമിഗ്രേഷൻ സ്ഥാപനമായ റെഡി നോയിമെൻ്റ് ബ്രൺ പിസി പറയുന്നു. ഇന്ത്യയിൽ നിന്നുള്ള 100ഓളം പേർ ഇതു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവും വ്യക്തമാക്കി.
അതേസമയം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവിസസിൻ്റെ (യുഎസ്‌സിഐഎസ്) 2025 ഏപ്രിലിലെ റിപ്പോർട്ട് അനുസരിച്ച്, വിസ ഉടമകളിൽ 71 ശതമാനവും ഇന്ത്യയിലാണ്. ജൂലൈയിൽ, എച്ച്-1ബി ഉടമകൾക്കും എച്ച്-4 വിസയിൽ അവരോടൊപ്പം വന്നവർക്കും സെപ്റ്റംബർ രണ്ട് മുതൽ അമേരിക്കയിൽ തന്നെ അവരുടെ രേഖകൾ പുതുക്കാൻ കഴിയില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രഖ്യാപിച്ചിരുന്നു.
കൂടാതെ പുതിയ എച്ച്-1ബി അപേക്ഷകൾക്ക് 100,000 യുഎസ് ഡോളർ ഫീസ് ചുമത്തുന്ന ഒരു പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവയ്‌ക്കുകയും ചെയ്‌തിരുന്നു. നിശ്ചിത സമയപരിധിയ്‌ക്ക് ശേഷം അപേക്ഷിച്ചവരും 2026ലേയ്‌ക്ക് അപേക്ഷിച്ചവരും ഓരോ പുതിയ എച്ച്-1ബി വിസ അപേക്ഷയ്‌ക്കൊപ്പം 100,000 യുഎസ് ഡോളർ ഫീസ് നൽകണം. ഒരു കോടിയോളം ചെലവാക്കണമെന്ന് സാരം.






