കഴിഞ്ഞ ദിവസം പിണറായിയിൽ നടന്ന ബോംബ് സ്ഫോടനത്തെ നിസ്സാരവൽക്കരിച്ച് പൊലീസ്. പടക്കം പൊട്ടിയതെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ബോബ് കയ്യിൽ നിന്നും പൊട്ടി കൈപ്പത്തി തകർന്ന സിപിഎം പ്രവർത്തകൻ വിപിൻരാജിനെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പിണറായി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണിത്. ബോംബ് കയ്യിലെടുത്ത് പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പിണറായി പൊലീസ് സ്ഥലത്തെത്തിയത്. അപ്പോൾ തന്നെ ബോംബല്ല പടക്കമാണ് പൊട്ടിയത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു.
പടക്കം പൊട്ടിയാൽ കൈപ്പത്തി തകരുന്നതെങ്ങനെ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. കൂടാതെ ഉഗ്രശേഷിയുളള സ്ഫോടനമാണ് നടന്നതെന്ന് പരിസരവാസികളും സാക്ഷ്യപ്പെടുത്തിയിരുന്നു.അതേസമയം, ബോംബ് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവർത്തകൻ സ്നേഹാലയത്തിൽ വിപിൻ രാജ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് കൈയിൽ പിടിച്ചു നിൽക്കുന്ന ഇയാളുടെ ഫോട്ടോയും പുറത്തുവന്നിരുന്നു.








