ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ചികിത്സാ നിരക്കും ഡോക്ടർമാരുടെ വിദ്യാഭ്യാസ യോഗ്യതയും ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിന്റെ പേരിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ തത്കാലം കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി.
ഇതുസംബന്ധിച്ച ഹർജി വീണ്ടും പരിഗണിക്കുന്ന 2026 ഫെബ്രുവരി 3 വരെ സംസ്ഥാന സർക്കാർ ആശുപത്രികൾക്കെതിരെ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കി.
2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമപ്രകാരം രജിസ്ട്രേഷൻ നേടുന്നതിനുള്ള നടപടികളുമായി സ്വകാര്യ ആശുപത്രികൾക്ക് മുന്നോട്ടുപോകാമെന്നും കോടതി അനുവദിച്ചു. ഈ ഇടക്കാലയളവിൽ കർശന നടപടികൾ സ്വീകരിക്കരുതെന്നതാണ് നിർദേശം.
ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥയടക്കം നിയമത്തിലെ ചില വകുപ്പുകളെയും അതിന് അനുകൂലമായ ഹൈക്കോടതി വിധിയെയും ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
നിയമത്തിലെ 19-ാം വകുപ്പ് പ്രകാരം സ്ഥിരം രജിസ്ട്രേഷൻ നിർബന്ധമാണെന്നും, നടപടികൾ പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്നും അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു.
ചികിത്സാ നിരക്കും പാക്കേജ് നിരക്കും പ്രദർശിപ്പിക്കണമെന്ന 39-ാം വകുപ്പ് ഏകപക്ഷീയമായി നടപ്പാക്കുകയാണെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചു.
ഡോക്ടർമാരുടെ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ നമ്പർ, ജീവനക്കാരുടെ വിവരങ്ങൾ എന്നിവ സർക്കാർ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന നിർദ്ദേശം സ്വകാര്യതയെ ബാധിക്കുന്നതാണെന്ന് ഹർജിക്കാർ വാദിച്ചു.
എന്നാൽ, മുൻകൂറായി പണം അടയ്‌ക്കാത്തതിന്റെ പേരിലോ ആവശ്യമായ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിലോ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശത്തിൽ എതിർപ്പില്ലെന്നും അവർ അറിയിച്ചു.






