ശബരിമലയിൽ തിരക്ക് വർധന തുടരുകയാണ് തിങ്കളാഴ്ച വൈകിട്ട് നാല് മണി വരെ 73,679പേര്‍ അയ്യപ്പ ദര്‍ശനം നടത്തി. പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വര്‍ധനവുണ്ട്
സന്നിധാനം: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ്. സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളിൽ തന്നെ ഭക്തർ ദർശനത്തിനെത്താൻ ശ്രദ്ധിക്കണം.
ആരോഗ്യപ്രശ്നങ്ങളുള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കൽ-പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്ന് എഡിഎം നിർദ്ദേശിച്ചു. കാനനപാതയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. നിലവിൽ വനപാലകരും അഗ്നിശമനസേനയും എൻ ഡി ആർ എഫും ഏറെ പണിപ്പെട്ടാണ് കാനനപാതയിൽ അവശരാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റുന്നത്.
നിലവിൽ ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. മണ്ഡലവിളക്കുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തേണ്ട പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
ട്രാക്ടർ റോഡുകളിൽ വിരിവെക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി സന്നിധാനം എ ഡി എം
സന്നിധാനത്തും പരിസരത്തുമുള്ള ട്രാക്ടർ റോഡുകളിൽ ഭക്തർ വിരിവെക്കുന്നത് ഒഴിവാക്കണമെന്ന് സന്നിധാനം എ ഡി എം ഡോ. അരുൺ എസ് നായർ നിർദ്ദേശിച്ചു. രാത്രികാലങ്ങളിൽ ഈ റോഡുകളിലൂടെയുള്ള ട്രാക്ടർ ഗതാഗതം സജീവമായതിനാൽ ഈ വഴികളിലെ വിശ്രമം അപകടങ്ങൾക്ക് കാരണമായേക്കാം.
കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടുന്ന തീർഥാടക സംഘങ്ങൾ അപകടസാധ്യതയുള്ള ഇത്തരം പാതകളിൽ വിശ്രമിക്കുന്നത് വലിയ സുരക്ഷാപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അതിനാൽ ട്രാക്ടർ സഞ്ചരിക്കുന്ന വഴികളിൽ നിന്ന് മാറി സുരക്ഷിതമായ ഇടങ്ങളിൽ വിരിവെക്കാൻ ഭക്തർ പ്രത്യേകം ശ്രദ്ധിക്കണം.
കാനനക്ഷേത്രമായ ശബരിമലയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ഭക്തർ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വനത്തിലോ നടപ്പാതകളിലോ വലിച്ചെറിയാതെ ശബരിമല പവിത്രമായി സൂക്ഷിക്കാൻ അയ്യപ്പഭക്തർ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







