2025ൽ ബെംഗളൂരു കണ്ട ഏറ്റവും തണുപ്പുള്ള ദിവസമായിരുന്നു ശനിയാഴ്ച. താപനില 21.6 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. മേഘാവൃതമായ ആകാശവും തണുത്ത കാറ്റും നഗരത്തെ കൂടുതൽ തണുപ്പിച്ചു.
ബെംഗളൂരു: 2025ല്‍ ഇതുവരെ ബെംഗളൂരു അനുഭവിച്ചതിൽ വെച്ചേറ്റവും തണുപ്പുള്ള ദിവസമായിരുന്നു ശനിയാഴ്ച. നവംബർ 29ന് ബെംഗളൂരുവിലെ താപനില 21.6 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. ഇത് നഗരത്തിലെ സാധാരണ നിലയേക്കാൾ 5.8 ഡിഗ്രി കുറവായിരുന്നു. ഞായറാഴ്ച രാവിലെയും ഈ തണുപ്പ് തുടർന്നു. ഇരുണ്ട ആകാശവും മങ്ങിയ തുടക്കവും അനുഭവപ്പെട്ടു.
മഴയില്ലെങ്കിലും ബെംഗളൂരുവിലെ ആകാശം മേഘാവൃതമാണ്. ഇത് നഗരത്തിലെ കാലാവസ്ഥയെ കൂടുതൽ തണുപ്പിച്ചു. പെട്ടെന്ന് തണുപ്പ് ഉയർന്നത് പലർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി. സാമൂഹിക മാധ്യമങ്ങളിൽ ഇക്കാര്യം ചർച്ചയായിട്ടുണ്ട്. നഗരത്തിൽ ചില ഭാഗങ്ങളിൽ നേരിയ മഴ പെയ്തതായി ചിലർ സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്.
ബെംഗളൂരുവിൽ ശൈത്യകാലം ‘പ്രീമിയം മോഡിൽ’ പ്രവേശിച്ചിരിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. “ശുദ്ധവായു, കുളിർമ്മയേറിയ കാറ്റ്, 16 ഡിഗ്രി സെൽഷ്യസ് പ്രഭാതങ്ങൾ, നഗരം മുഴുവൻ ടാബുയിയ പൂക്കൾ വിരിഞ്ഞുനിൽക്കുന്നു. നഗരത്തിലൂടെ ഡ്രൈവ് ചെയ്യാനും ശ്വാസമെടുക്കാനും വീണ്ടും നഗരത്തെ അനുഭവിക്കാനും പറ്റിയ കാലാവസ്ഥ,” ഒരാൾ എഴുതി.
ബെംഗളൂരുവിൽ ശൈത്യകാലം ‘പ്രീമിയം മോഡിൽ’ പ്രവേശിച്ചിരിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. “ശുദ്ധവായു, കുളിർമ്മയേറിയ കാറ്റ്, 16 ഡിഗ്രി സെൽഷ്യസ് പ്രഭാതങ്ങൾ, നഗരം മുഴുവൻ ടാബുയിയ പൂക്കൾ വിരിഞ്ഞുനിൽക്കുന്നു. നഗരത്തിലൂടെ ഡ്രൈവ് ചെയ്യാനും ശ്വാസമെടുക്കാനും വീണ്ടും നഗരത്തെ അനുഭവിക്കാനും പറ്റിയ കാലാവസ്ഥ,” ഒരാൾ എഴുതി.
ബെംഗളൂരു നിവാസികൾ വിൻഡ്‌ബ്രേക്കറുകൾ, ഹൂഡികൾ, മഫ്ളറുകൾ തുടങ്ങിയവ ധരിക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. ഇതിനിടയിൽ നഗരത്തിന്റെ ഒരു ഏരിയൽ വീഡിയോ വൈറലായിട്ടുണ്ട്. ബെംഗളൂരുവിലെ മൂടൽമഞ്ഞിനെ കാണിക്കുന്നതാണ് ഈ വീഡിയോ. ഹുളമാവു, ജയനഗർ, എൻഐസി റോഡ്, സിൽക്ക് ബോർഡ്, ബനശങ്കരി, മഡിവാള, ജെപി നഗർ തുടങ്ങിയ പ്രദേശങ്ങൾ വീഡിയോയിൽ കാണിക്കുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിൽ കാർത്തിക് സൂര്യ പങ്കുവെച്ച ഈ വീഡിയോ നഗരത്തിന്റെ ശൈത്യകാലത്തെ ‘നാച്ചുറൽ എയർ കണ്ടീഷനിംഗ്’ എന്ന് വിശേഷിപ്പിക്കുന്നു. മൂടൽമഞ്ഞ് ഭൂപ്രകൃതിയിലൂടെ മൃദുവായി ഒഴുകി നീങ്ങുന്നത് വൈറൽ വീഡിയോയിൽ കാണുന്നത് അതിമനോഹരമാണ്. ബെംഗളൂരു പതിയെ ഊട്ടിയോ കുടകോ പോലെയായി മാറുന്നു എന്നാണ് ഈ വീഡിയോയ്ക്ക് വന്ന കമന്റുകളിലൊന്ന്. ഡിസംബർ മാസത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ എല്ലാം കമ്പനികളും അനുവദിക്കണമെന്നും കാലാവസ്ഥയെ ആസ്വദിക്കേണ്ട സമയമാണിതെന്നും മറ്റൊരാൾ എഴുതി.








