മോദി മികച്ച മനുഷ്യൻ; ഇന്ത്യയുമായി നല്ല വ്യാപാര കരാർ ഉണ്ടാകുമെന്ന് ട്രംപ്

0
24

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മികച്ച മനുഷ്യനും സുഹൃത്തുമാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ചാണ് ട്രംപിൻ്റെ പ്രതികരണം. ഇന്ത്യയുമായി നല്ല വ്യാപാര കരാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച മനുഷ്യനും തൻ്റെ സുഹൃത്തുമാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . മോദിയോടുള്ള ബഹുമാനം എടുത്തുപറഞ്ഞ ട്രംപ് ഇന്ത്യയുമായി നല്ല വ്യാപാര കരാർ ഉണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ചാണ് ട്രംപിൻ്റെ പ്രതികരണം.

നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു മികച്ച മനുഷ്യനാണ്, എന്റെ ഒരു സുഹൃത്തും. നമുക്ക് നല്ലൊരു കരാർ ഉണ്ടാകും”- ഇന്ത്യ – യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തോട് ട്രംപ് വ്യക്തമാക്കി.

അതേസമയം അമേരിക്കയെ ലോകത്തിന്റെ സാമ്പത്തിക എഞ്ചിൻ എന്ന് വിശേഷിപ്പിച്ച ട്രംപ് അമേരിക്കയുടെ സാമ്പത്തിക വളർച്ച ലോകം മുഴുവൻ ഗുണം ചെയ്യുമെന്നും അവകാശപ്പെട്ടു. തന്റെ ഭരണത്തിന്റെ ആദ്യ വർഷത്തിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയർന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് കാരണം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇതിനിടെയിലാണ് ട്രംപിൻ്റെ പ്രതികരണം. നേരത്തെ, യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്, ഇന്ത്യയുമായുള്ള വ്യാപാര കരാർ പരാജയപ്പെട്ടതിന് കാരണം മോദി ട്രംപിനെ വിളിക്കാത്തതാണെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇത് നിഷേധിച്ചു. 2025ൽ മോദിയും ട്രംപും തമ്മിൽ എട്ടുതവണ സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിൻ്റെ വിശദീകരണം. അതേസമയം ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായി കാണുന്നു എന്നും വ്യാപാര ചർച്ചകൾ തുടരുകയാണെന്നും അമേരിക്കയുടെ പുതിയ ഇന്ത്യൻ അംബാസഡറായ സെർജിയോ ഗോർ അറിയിച്ചിട്ടുണ്ട്.

അതിനിടെ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫ് ഏർപ്പെടുത്താനും ട്രംപ് നീക്കം നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച ബില്ലിന് ട്രംപ് അംഗീകാരം നൽകിയിരുന്നു. എന്നാലിത് ചൈനയെ ലക്ഷ്യമിട്ടുള്ളതാണെന്നും ഇന്ത്യയെ നേരിട്ട് ബാധിക്കുന്നില്ലെന്നും അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് സൂചിപ്പിച്ചിട്ടുണ്ട്. യൂറോപ്പ് റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെയും സ്കോട്ട് ബെസെന്റ് രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ പുതിയ ബില്ലിനെക്കുറിച്ച് ഇന്ത്യയ്ക്ക് അറിയാമെന്നും എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here