തീർഥാടകരുടെ എണ്ണം 13 ലക്ഷത്തിലേക്ക്; മലകയറി എത്തുന്നവർക്കായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്

0
32

ഒരോ ദിവസത്തെയും തിരക്ക് നോക്കി സ്പോട്ട് ബുക്കിങ് നൽകാനാണ് ഹൈക്കോടതി നിർദേശം. നിലയ്ക്കൽ മാത്രമാണ് സ്പോട്ട് ബുക്കിങ് കൗണ്ടർ

സന്നിധാനം: മണ്ഡല മകരവിളക്ക് സീസൺ 15 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷത്തിലേക്ക്. 12,47954 തീര്‍ഥാടകരാണ് നവംബർ 16 മുതൽ നവംബർ 30 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. ഞായറാഴ്ച പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 50,264 പേർ മല കയറി. തിരക്ക് കുറവായതിനാൽ സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.

കഴിഞ്ഞ രണ്ടുദിവസമായി തിരക്കില്ലാത്തതിനാൽ സുഖ ദർശനം നടത്തുകയാണ് ഭക്തർ. വെർച്വൽ ക്യൂ ബുക്കു ചെയ്തവരിൽ 15 ശതമാനം പേർ എത്താത്തതും സ്പോട്ട് ബുക്കിങ് 5000 മാത്രമായി കുറച്ചതും കാരണമാണ് കഴിഞ്ഞ രണ്ടു ദിവസമായി ദർശനത്തിനു തിരക്ക് കുറഞ്ഞത്. ഇന്നലെ പുലർച്ചെ സന്നിധാനം വലിയ നടപ്പന്തൽ കാലിയായിയിരുന്നു. പതിനെട്ടാംപടി കയറാനുള്ള ക്യൂവിൽ ആരുമുണ്ടായിരുന്നില്ല. പമ്പയിൽ നിന്നു മലകയറി വരുന്നവർ കാത്തുനിൽപ്പില്ലാതെ പടി കയറി ദർശനം നടത്തി.

ഉളുക്കും പേശിവലിവും കാര്യമാക്കേണ്ട; ഫിസിയോതെറാപ്പി സേവനം റെഡിയാണ്

കിലോമീറ്ററുകളോളം മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്കായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ് സജീവമായി പ്രവർത്തിച്ചു വരുന്നു. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് കേന്ദ്രത്തിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്. ഭക്തർക്ക് ശരീരം ഉളുക്കോ പേശി വലിവോ മറ്റോ അനുഭവപ്പെട്ടാൽ ഇവിടെ സേവനം ലഭ്യമാണ്.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും (ഐഎപി) പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെന്ററും (പിആർപിസി) സംയുക്തമായി നടത്തുന്ന സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റാണ് തീർഥാടകർക്ക് വേദനസംഹാരിയാകുന്നന്നത്.

കഴിഞ്ഞ അഞ്ചു വർഷമായി സന്നിധാനത്ത് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തിച്ചു വരുന്നുണ്ട്. ദേശീയ ആരോഗ്യ ദൗത്യം, ഐഎപി, പിആർപിസി എന്നിവിടങ്ങളിലെ ഫിസിയോതെറാപ്പിസ്റ്റുകളുമാണ് ഊഴം വെച്ച് യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്നത്. നവംബർ 24 നാണ് സൗജന്യ ഫിസിയോതെറാപ്പി സേവനം
തുടങ്ങിയത്. ദിവസം ശരാശരി 100 ലധികം അയ്യപ്പന്മാർക്ക് സേവനം നൽകുന്നു.

നടുവേദന, കാൽമുട്ട് വേദന, പേശിവലിവ്, ഉളുക്ക് എന്നിവയ്ക്ക് പരിഹാരമായി സ്പോർട്സ് ഫിസിയോതെറാപ്പി, മാനുവൽ തെറാപ്പി, മറ്റു വ്യായാമങ്ങൾ എന്നിവ വഴി പെട്ടെന്ന് വേദന കുറയ്ക്കാൻ കഴിയുന്നുണ്ട്. മണ്ഡലം മഹോത്സവം അവസാനിക്കുന്നത് വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ സേവനം ലഭ്യമാകും. ആരോഗ്യവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here