തമിഴരുടെ വീരവിളയാട്ട്… 3,000 വർഷം പഴക്കമുള്ള ജെല്ലിക്കെട്ടിൻ്റെ ചരിത്രവും പ്രാധാന്യവും

0
37

തമിഴ് ഗ്രാമങ്ങളിലുടനീളം കാളകളെ യോദ്ധാക്കളെപ്പോലെ ബഹുമാനിക്കുന്നു. കാളകളുടെ പ്രതിമകളെ ആചാരത്തിൻ്റേയും ക്ഷേത്രാരാധനയുടെയും ഭാഗമായും കണ്ടുവരുന്നു.

ചെന്നൈ: സംസ്‌കാരവും പാരമ്പര്യവും ഇഴചേർന്ന തമിഴരുടെ പുരാതനമായ ജല്ലിക്കട്ട്. സിന്ധൂനദീതട സംസ്‌കാരം മുതലാണ് ജല്ലിക്കെട്ട് ഉടലെടുത്തത്. ഏകദേശം മൂവായിരം വർഷത്തിലേറെ പഴക്കമുള്ള തമിഴ്‌ പെരുമ. പൗരാണിക തമിഴർ തമിഴ്‌ സംസ്‌കാരത്തിൻ്റെയും പരിസ്ഥിതിയുടെയും സ്വത്വത്തിൻ്റെയും ജീവനുള്ള പ്രതീകമായിട്ടാണ് ജല്ലിക്കെട്ടിനെ കാണുന്നത്.

ഇന്ന് കായികരംഗം അഭിവൃദ്ധി പ്രാപിച്ചുവരികയാണ്. ഈ വർഷം മാത്രം മധുരയിലെ പരിപാടികൾക്കായി 15,047 കാളകളും 5,234 മെരുക്കുന്നവരും ഓൺലൈനായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 2,415 കാളകളും 735 മെരുക്കുന്നവരും കൂടുതലായുണ്ട്. വർധിച്ചുവരുന്ന സംഖ്യകൾ പാരമ്പര്യ കായികരംഗത്തോടുള്ള യുവാക്കളുടെ താത്പര്യത്തെയാണ് പ്രകടിപ്പിക്കുന്നത്.

പ്രതിഷേധങ്ങളും പ്രകടനങ്ങളും

മുൻപ് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത എന്നാരോപിച്ച് ജല്ലിക്കെട്ട് എന്ന കായിക വിനോദം നിരോധിക്കണം എന്ന ആവശ്യം മുന്നോട്ട് വന്നിരുന്നു. ജല്ലിക്കെട്ടിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗപ്രവേശം ചെയ്‌തത്. മൃഗക്ഷേമ ആശങ്കകളായിരുന്നു പ്രതിഷേധങ്ങൾക്ക് ആധാരം. കാളകളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി ‘പെറ്റ’ പോലുള്ള സംഘടനകൾ ജല്ലിക്കട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൻ്റെ കാലത്താണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് കാളകളെ പ്രകടനം നടത്തുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി 2014ൽ ജല്ലിക്കട്ട് നിരോധിച്ചത്. ഇത് തമിഴ്‌നാട്ടിലുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. 2016 അവസാനത്തോടെ പ്രതിഷേധങ്ങൾ ആരംഭിക്കുകയും 2017 ജനുവരിയോടെ അത് ഉച്ചസ്ഥായിയിലെത്തുകയും ചെയ്‌തു.

ചെന്നൈയിലെ മറീന ബീച്ച് മുതൽ അലങ്കനല്ലൂർ, മധുരയിലെ ആവണിയാപുരം വരെ വിദ്യാർഥികളും കർഷകരും പൗരന്മാരും ഒന്നിച്ചു പ്രതിഷേധിച്ചു. വൈഗൈ നദി പാലത്തിൽ വച്ച് ഓടിക്കൊണ്ടിരുന്ന ഒരു ട്രെയിൻ പ്രതിഷേധക്കാർ തടഞ്ഞുനിർത്തി. തുടർന്ന് പൊലീസ് ഇടപെടുകയും പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കുകയും ചെയ്‌തു.

തുടർന്നുള്ള നടപടികളിൽ വിവിധ കോണുകളിൽ നിന്ന് രാഷ്ട്രീയ സമ്മർദ്ദം ഉയർന്നു. അന്നത്തെ മുഖ്യമന്ത്രി ഒ. പനീർശെൽവം നിരോധനം നീക്കാൻ ഒരു ഓർഡിനൻസ് കൊണ്ടുവന്നു. പിന്നീട് നടന്ന നിയമസഭാ സമ്മേളനത്തിൽ കേന്ദ്ര അംഗീകാരത്തോടെ 2017 ൽ ജല്ലിക്കെട്ട് വീണ്ടും ആരംഭിച്ചു.

നിരോധനത്തിനു ശേഷമുള്ള പുനരുജ്ജീവനം തദ്ദേശീയ കാള ഇനങ്ങളെ വംശനാശത്തിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചു എന്ന് തമിഴ്‌നാട് ജല്ലിക്കട്ട് ഫെഡറേഷൻ പ്രസിഡൻ്റ് പി രാജശേഖരൻ പറയുന്നു. ഒരുകാലത്ത് വിൽക്കാൻ കഴിയാത്ത കാളക്കുട്ടികൾക്ക് ഇപ്പോൾ ലക്ഷങ്ങൾ വിലവരും. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ശക്തിപ്പെടുത്തിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് അലങ്കനല്ലൂരിനടുത്തുള്ള കീഴകരൈയിൽ തമിഴ്‌നാട് സർക്കാർ സ്ഥിരമായ ഒരു ജല്ലിക്കട്ട് വേദി നിർമ്മിച്ചു. ഇന്ന് ഒരു കാലത്ത് നിരോധിക്കപ്പെട്ട ഒരു കായിക വിനോദം ഇപ്പോൾ സംസ്ഥാനത്തിൻ്റെ പിന്തുണയോടെ ഒരു സാംസ്‌കാരിക ഉത്സവമായി മാറിയിരിക്കുകയാണ്.

ചരിത്രത്തിലൂടെ

പുരാതന തമിഴ് സാഹിത്യത്തിൽ കാളയെ മെരുക്കുന്നതിനെക്കുറിച്ചുള്ള നിരവധി പരാമർശങ്ങളുണ്ട്. സംഘം കൃതികളിൽ, വ്യത്യസ്‌ത പാരിസ്ഥിതിക ഭൂപ്രകൃതികളിലെ ഗ്രാമീണ ജീവിതത്തിൻ്റെ ഉജ്ജ്വലമായ ചിത്രീകരണത്തിന് കാലിത്തൊഗൈ വേറിട്ടുനിൽക്കുന്നു. മുല്ലൈ തിണസങ്കൽപ്പത്തിൽ 17 കവിതകളിൽ, ഏഴ് കാളയെ മെരുക്കുന്നതിനെ നേരിട്ട് പരാമർശിക്കുന്നു. സാഹിത്യത്തിലെ ഒരു ശക്തമായ വാക്യത്തിൽ “ഒരു പുരുഷൻ കാളയുടെ കൊമ്പുകളെ ഭയപ്പെട്ടാൽ അടുത്ത ജന്മത്തിലും ഭയം നിഴലിക്കും”, എന്ന വിശ്വാസം നിലനിന്നിരുന്നു. ആയതിനാൽ കാളയെ മെരുക്കുന്ന വിദ്യ സമൂഹത്തിൽ പുരുഷന്മാർക്ക് ധൈര്യത്തിൻ്റെയും ബഹുമാനത്തിൻ്റെ അളവുകോലായിരുന്നു.

തദ്ദേശീയ സമൂഹങ്ങൾ എപ്പോഴും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്നു. സാംസ്‌കാരിക ആചാരങ്ങൾ, ഭാഷ, കന്നുകാലികൾ, പരിസ്ഥിതി എന്നിവ ഒരുമിച്ച് പരിണമിച്ചു. സാംസ്‌കാരിക വൈവിധ്യം തഴച്ചുവളരുന്നിടത്ത്, ജൈവവൈവിധ്യവും തഴച്ചുവളർന്നു. 1992-ൽ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിൽ അംഗീകരിച്ച ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള കൺവെൻഷനിലൂടെ ഐക്യരാഷ്ട്രസഭ ഈ ബന്ധം അംഗീകരിച്ചു. കൺവെൻഷൻ്റെ എട്ടും പത്തും ആർട്ടിക്കിളുകൾ ജൈവ സാംസ്‌കാരിക വൈവിധ്യത്തിന് ഊന്നൽ നൽകി.

കൂടാതെ പൂർവ്വികർ മുന്നോട്ടുവച്ച പാത പിന്തുടരാൻ ഓരോ ജനതയ്‌ക്കും ആവകാശമുണ്ടെന്ന് 1992-ൽ ബ്രസീലിലെ കരിയോക്കയിലെ തദ്ദേശീയർ അവകാശപ്പെട്ടു. 2002-ലെ ബാലി പരിസ്ഥിതി സമ്മേളനത്തിൽ വീണ്ടും അവരിത് ഉറപ്പിച്ചു. പല നിയമത്തിൻ്റെയും നിയന്ത്രണത്തിൻ്റെയും പേരിൽ ജല്ലിക്കട്ട് പോലുള്ള പരമ്പരാഗത ആചാരങ്ങൾ ഇല്ലാതാക്കുന്നതിൻ്റെ ഭവിഷ്യത്തുക്കളെയും അവർ എടുത്തുകാണിച്ചു.

കാളകൾ ആരാധനാ മൂർത്തികൾ ആകുമ്പോൾ

തമിഴ്‌നാട്ടിൽ കങ്കയം, ഉംബ്ലാച്ചേരി, കുന്നിൻ കന്നുകാലികൾ, മൈസൂർ കന്നുകാലികൾ തുടങ്ങിയ നാടൻ കന്നുകാലികളെ കൃഷിയിലും ഗതാഗതത്തിലും ഉപയോഗിക്കുന്നു. കൂടാതെ ചാണകത്തിലൂടെ വലിയ അളവിൽ ജൈവ വളവും പുനരുപയോഗ ഊർജ്ജവും ഉത്‌പ്പാദിപ്പിക്കപ്പെടുന്നു.

തമിഴരുടെ സംസ്‌കാരം നോക്കുകയാണെങ്കിൽ മനുഷ്യരും കാളയും തമ്മിലുള്ള ബന്ധം ആഴമേറിയതാണ്. മധുരൈ, ട്രിച്ചി, പുതുക്കോട്ടൈ, ശിവഗംഗ ജില്ലകളിൽ ചാകുന്ന കാളകളുടെ ഓർമ്മയ്‌ക്കായി പ്രതിമകൾ നിർമ്മിക്കുകയും ക്ഷേത്രാചാരങ്ങളും നൽകി ആദരിക്കുന്നു. സൊരിക്കംപട്ടിയിൽ ജല്ലിക്കെട്ടിൽ വീരനായ അളഗതേവർ എന്നയാളെ അദ്ദേഹം ഒരിക്കൽ മെരുക്കിയ കാളയോടൊപ്പം അനുസ്‌മരിക്കുന്ന ഒരു ക്ഷേത്രമുണ്ട്. കീലക്കുയിൽകുടിയിൽ മട്ടുപൊങ്കലിൽ ഒരു ജല്ലിക്കട്ട് കാളയെ ആരാധിക്കുന്നു. അതുപോലെ മേലൂരിൽ സെൽ കണ്ണൻ എന്നയാൾ തൻ്റെ പ്രിയപ്പെട്ട കാളയെ നഷ്‌ടമായപ്പോൾ അതിൻ്റെ ഒർമ്മയ്‌ക്കായി ഒരു പ്രതിമ നിർമ്മിച്ചു. ഇന്നും അതിനെ അദ്ദേഹം ആരാധിച്ച് പോരുന്നു.

കന്നുകാലികൾ ഗ്രാമീണ സമൃദ്ധിയുടെ നട്ടെല്ല്

‘മാട്’ (പശു) എന്ന തമിഴ് പദം തന്നെ സമ്പത്തിനെ സൂചിപ്പിക്കുന്നതാണ്. തിരുക്കുറൽ പോലുള്ള ഗ്രന്ഥങ്ങൾ പോലും തൊഴിലിനെയും വിദ്യാഭ്യാസത്തെയും സമ്പത്തുമായി താരതമ്യപ്പെടുത്തുന്നതാണ്. ഒരുകാലത്ത് കന്നുകാലികൾ ഗ്രാമീണ സമൃദ്ധിയുടെ നട്ടെല്ലായി എങ്ങനെ നിലനിന്നിരുന്നുവെന്ന് ഗ്രന്ഥങ്ങളിൽ പ്രതിഫലിപ്പിക്കുന്നു. പരമ്പരാഗത കുടുംബങ്ങൾ മരുമക്കളെ ‘മാട്ടു പെണ്ണ്’ എന്നും പോലും വിളിച്ചിരുന്നു. മണ്ണിൻ്റെ ഫലഭൂയിഷ്‌ഠത, ഉപജീവനം, തുടർച്ച എന്നിവയുടെ പ്രതീകമായാണ് കന്നുകാലികളെ വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here