പ്രാദേശിക കണക്കുകൾ പ്രകാരം പുഷ്‌കറിൽ നിന്നും അയൽ ഗ്രാമങ്ങളിൽ നിന്നും പ്രതിദിനം 60 മുതൽ 80 ടൺ വരെ നെല്ലിക്ക കയറ്റുമതി ചെയ്യുന്നു.
ഒരുപാട് സവിശേഷ ഗുണമുള്ള ഫലമാണ് നെല്ലിക്കയുടെ സീസണാണ് ഇപ്പോള്‍. അയണ്‍ കൂടാനും വിറ്റാമിനുകള്‍ ലഭിക്കാനും നെല്ലിക്ക കഴിക്കുന്നവര്‍ ഏറെയാണ്. രാജസ്ഥാനിലെ പ്രശസ്‌തമായ മുറബ്ബ പോലുള്ള നെല്ലിക്ക ഉത്പന്നങ്ങള്‍ക്ക് പല രാജ്യത്തും ആവശ്യക്കാര്‍ ഏറെയാണ്.
ഒരുകാലത്ത് തടാകത്തിനും ഒട്ടക മേളയ്ക്കും മാത്രം അറിയപ്പെട്ടിരുന്ന രാജസ്ഥാനി പട്ടണമായ പുഷ്‌കര്‍ നെല്ലിക്ക കൃഷിയില്‍ പുതിയ വിപ്ലവം തീര്‍ത്തിരിക്കുകയാണ്. ദിവസവും ടൺ കണക്കിന് നെല്ലിക്കയുടെ ഉൽപ്പന്നങ്ങളാണ് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നത്. കേരളത്തിലേക്ക് ഉള്‍പ്പെടെ നെല്ലിക്ക കയറ്റുമതി ചെയ്യുന്നത് പുഷ്‌കറില്‍ നിന്നാണ്.
ഫാര്‍മസ്യൂട്ടിക്കല്‍ ആവശ്യങ്ങള്‍ക്കും ഇവ ഏറെ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ‘അമൃത് ഫല’എന്നാണ് നെല്ലിക്ക അറിയപ്പെടുന്നത്. പല വന്‍കിട കമ്പനികള്‍കല്‍ക്കും പുഷ്‌കര്‍ ഇപ്പോള്‍ സുപരിചിതമാണ്. ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ പ്രത്യേകിച്ചും. പുഷ്‌കറിലെ ആരവല്ലി കുന്നുകളാണ് നെല്ലിക്ക കൃഷിയില്‍ പ്രശസ്‌തമായത്. ഇവിടെ നെല്ലിക്ക കൃഷി ചെയ്യുന്നതിനപ്പുറം കര്‍ഷകര്‍ ഇത് പല ഉത്‌പന്നങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ നെല്ലിക്ക കൃഷിയോടൊപ്പം ഇവിടത്തെ സംസ്‌കരണ യൂണിറ്റുകളും പ്രശസ്‌തമാണ്.
നെല്ലിക്ക കൃഷി ചെയ്‌ത് ഇവയെ മിഠായികൾ, മുറബ്ബ (നെല്ലിക്ക അച്ചാര്‍, തേനിലിട്ട നെല്ലിക്ക), ച്യവനപ്രാശം, ഔഷധപ്പൊടി എന്നിവയായി മാറ്റുന്നതും കര്‍ഷകരാണ്. ഈ നെല്ലിക്ക ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. ഇവിടെനിന്ന് രാജ്യത്തിൻ്റെ പല കോണിലേക്കും നെല്ലിക്കയും നെല്ലിക്ക ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നു.
പ്രാദേശിക കണക്കുകൾ പ്രകാരം പുഷ്‌കറിൽ നിന്നും അയൽ ഗ്രാമങ്ങളിൽ നിന്നും പ്രതിദിനം 60 മുതൽ 80 ടൺ വരെ നെല്ലിക്ക കയറ്റുമതി ചെയ്യുന്നുണഅട്. പ്രധാന വിളവെടുപ്പ് കാലമായ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കൂടുതല്‍ കയറ്റുമതി നടക്കുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ഏകദേശം 15 മുതൽ 20 വരെ സംസ്‌കരണ യൂണിറ്റുകൾ ഇവിടെ പ്രവര്‍ത്തിക്കുന്നു. നെല്ലിക്ക തരംതിരിക്കുന്നതിനും ഉണക്കുന്നതിനും നൂറുകണക്കിന് പ്രാദേശിക തൊഴിലാളികള്‍ ഏര്‍പ്പെട്ടിരിക്കുന്നു.
നെല്ലിക്ക കൃഷിക്ക് പ്രത്യേക പ്രോത്സാഹനം – താരചന്ദ് ഗെലോട്ട്
അജ്‌മീറില്‍ നെല്ലിക്ക കൃഷി ചെയ്യാൻ കർഷകര്‍ക്ക് പിന്തുണയുമായി സര്‍ക്കാരിന് പുറമെ ചില കമ്പനികളും നേതാക്കളും മുന്നോട്ട് വരുന്നു. ഇവിടത്തെ അംല യൂണിറ്റാണ് പ്രധാന ഉത്പാദന യൂണിറ്റ്. ഇവിടെ 20 വർഷത്തിലേറെയായി നെല്ലിക്ക കൃഷി ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് കർഷക നേതാവ് താരചന്ദ് ഗെലോട്ട്.
“പുഷ്‌കറിലെ കാലാവസ്ഥയും മണ്ണും നെല്ലിക്ക കൃഷിക്ക് അനുയോജ്യമാണ്. കർഷകർക്ക് സൗജന്യമായി തൈകൾ വിതരണം ചെയ്‌ത് കൊണ്ട് സർക്കാർ നെല്ലിക്ക കൃഷി പ്രോത്സാഹിപ്പിക്കുന്നു. പുഷ്‌കറിന് ചുറ്റുമുള്ള ഏകദേശം 50 ഗ്രാമങ്ങളും, നാഗൗർ ജില്ലയിലെ തൻവാല, പിഹ്, രഘുനാഥ്പുര തുടങ്ങിയ പ്രദേശങ്ങളും ഇന്ന് നെല്ലിക്ക കൃഷി ചെയ്യുന്നു,”കർഷക നേതാവ് താരചന്ദ് ഗെലോട്ട് പറയുന്നു.
ചെറുകിട ഉടമകൾ മുതൽ വൻകിട കർഷകർ വരെ അജ്‌മീരിലുടനീളം കാണാന്‍ കഴിയും. ആളുകളുടെ ഉപജീവനമാർഗമായി ഇപ്പോള്‍ നെല്ലിക്ക കൃഷി മാറിയിരിക്കുന്നു. മൂന്ന് വർഷത്തിനുള്ളിൽ മരങ്ങൾ ഫലം കായ്ക്കാൻ തുടങ്ങുകയും പ്രതിവർഷം 150–200 കിലോഗ്രാം വരെ വിളവ് നൽകുകയും ചെയ്യുന്നു.
“പ്രധാനമായും എട്ട് ഇനങ്ങൾ ഉണ്ട്, പക്ഷേ ചക്കിയ അംലയാണ് ഏറ്റവും നല്ലത്. ഇത് കട്ടിയുള്ളതും തിളക്കമുള്ളതും ജാമുകൾക്കും ച്യവനപ്രാശം എന്നിവയ്‌ക്കും അനുയോജ്യവുമാണ്,” ഗെഹ്ലോട്ട് പറയുന്നു. മൃഗങ്ങളുടെ ശല്യം ഇല്ലാത്തതിനാലും വളരെക്കുറഞ്ഞ സമയ പരിധിക്കുള്ളില്‍ കായ്‌ഫലം ലഭിക്കുന്നത് കൊണ്ടും നെല്ലിക്ക കൃഷി കർഷകർക്ക് നല്ലതാണ്. പരിചരണവും വളരെക്കുറച്ച് മതിയാകും.
നമുക്ക് സൗകര്യപ്രദമായ സമയത്ത് വിളവെടുക്കാം. കൂടുതല്‍ വ്യാപാരികൾ തങ്ങളുടെ വയലുകളിൽ വന്ന് നേരിട്ട് തൂക്കം നോക്കി വിളകൾ വാങ്ങുന്നു. കൊവിഡ് സമയത്ത് മിക്ക വിളകള്‍ നശിച്ചെങ്കിലും നെല്ലിക്കയ്ക്ക് വലിയ ഡിമാൻഡുണ്ടായിരുന്നുവെന്നും കര്‍ഷക നേതാവ് ഗെഹ്ലോട്ട് പറഞ്ഞു.
ഒക്ടോബർ മുതൽ മാർച്ച് വരെയാണ് വിളവെടുപ്പിൻ്റെ കാലം. നെല്ലിക്കയുടെ പ്രാദേശിക സംസ്‌കരണവും ഇതിനൊപ്പം നടക്കും. ഇത് ഗ്രാമത്തിലെ മൊത്തം വഴികളിലും നെല്ലിക്കയുടെ ഗന്ധം നിറയ്‌ക്കുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
മായം ചേര്‍ക്കാത്ത ഉല്‍പ്പന്നങ്ങള്‍- പ്രേംചന്ദ് ദാഗ്‌ഡി
നെല്ലിക്ക കൃഷി ഈ പ്രദേശത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചുവെന്നാണ് സംസ്‌കരണ യൂണിറ്റുകള്‍ നടത്തുന്നവരുടെ അഭിപ്രായം. അജ്‌മീറില്‍ സംസ്‌കരണ യൂണിറ്റുകള്‍ നടത്തുന്നവരില്‍ പ്രധാനിയാണ് പുഷ്‌കറിനടുത്തുള്ള ചവാണ്ഡിയ സ്വദേശിയായ പ്രേംചന്ദ് ദാഗ്‌ഡി.
“രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ നെല്ലിക്ക വീട്ടിൽ കൃഷി ചെയ്‌തിരുന്നുള്ളൂ. ഇപ്പോൾ പുഷ്‌കറിന് ചുറ്റും 15-ലധികം ഫാക്‌ടറികളുണ്ട്. ഡൽഹി, ഹൈദരാബാദ്, കർണാടക, കേരളം, പഞ്ചാബ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഞങ്ങൾ എല്ലാ ദിവസവും ട്രക്ക് ലോഡുകൾ അയയ്ക്കുന്നു,” അദ്ദേഹം പറഞ്ഞു.
ആയൂർവേദ വൈദ്യം, മധുരവും എരിവും കലർന്ന മിഠായികൾ, ജാം,ചട്‌ണികൾ, എണ്ണകൾ, ലഡുകള്‍ എന്നിവയാണ് നെല്ലിക ഉപയോഗിച്ച് നിര്‍മിക്കുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍. ഉണങ്ങിയ നെല്ലിക്കകളില്‍ ഉയര്‍ന്ന തോതില്‍ വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ വാങ്ങുന്നതിനായി ഫാർമസ്യൂട്ടിക്കൽ, കോസ്‌മെറ്റിക് കമ്പനിക്കാരും ഇവിടെ എത്താറുണ്ട്.
ഇവിടത്തെ എല്ലാ ഉത്പാദന യൂണിറ്റുകളും രാസവസ്‌തുക്കളില്ലാതെയാണ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇവയെല്ലാം തന്നെ പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട ഉത്പാദന യൂണിറ്റുകള്‍ കൂടിയാണ്. മധുരത്തിനായി രാസവസ്‌തുക്കളൊന്നും തന്നെ ഉപയോഗിക്കില്ലെന്നാണ് ഉത്പാദന യൂണിറ്റിലെ അംഗമായ ഡാഗ്‌ഡി പറഞ്ഞു.
ഞങ്ങൾ നെല്ലിക്കയും പഞ്ചസാരയും മാത്രമേ ഉപയോഗിക്കുന്നുള്ളൂ. നെല്ലിക്ക തിളപ്പിച്ച്, വിത്ത് നീക്കം ചെയ്‌ത്, പുളിപ്പ് നീക്കം ചെയ്യാൻ പഞ്ചസാര സിറപ്പിൽ പലതവണ മുക്കിവയ്ക്കുന്നു. അതിനുശേഷം ഒരു ദിവസം വെയിലത്ത് ഉണക്കി, മിഠായി വിപണനം ചെയ്യാൻ പൊടിച്ച പഞ്ചസാരയിൽ മിക്‌സ് ചെയ്യുന്നു, ”അദ്ദേഹം വിശദീകരിക്കുന്നു.
പോഷകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്ന തരത്തിലാണ് നെല്ലിക്ക ഇവിടെ സംസ്‌കരിക്കുന്നത്. സംസ്‌കരണ സമയത്ത് കൃത്രിമമായി ഒന്നും ഉപയോഗിക്കുന്നില്ലെന്നും ഡാഗ്‌ഡി കൂട്ടിച്ചേര്‍ത്തു. നെല്ലിക്കയ്ക്ക് ആവശ്യക്കാർ ഏറെയായതിനാൽ ഇപ്പോൾ നെല്ലിക്ക രാജസ്ഥാൻ്റെ അതിർത്തികൾക്കപ്പുറത്തുള്ള സ്ഥലങ്ങളിലേക്കും അയക്കുന്നു. ഉണക്കിയ നെല്ലിക്കയും സംസ്‌കരിച്ച നെല്ലിക്കയും വടക്കേ ഇന്ത്യയിലേക്കും വിദേശത്തേക്കും അയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്‍കിട കമ്പനികള്‍ക്ക് ഇവിടം സുപരിചിതം
പ്രശസ്‌തമായ പല ഫാർമസ്യൂട്ടിക്കൽ, കോസ്മെറ്റിക് ബ്രാൻഡുകളും അവര്‍ക്ക് വേണ്ട അസംസ്‌കൃത നെല്ലിക്ക ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതിൻ്റെ ഗുണനിലവാരവും പരിശുദ്ധിയുമാണ് ആവശ്യക്കാരെ കൂട്ടുന്നതെന്നാണ് ഡാഗ്‌ഡിയുടെ അഭിപ്രായം. ഒക്‌ടോബര്‍ മാസം ആകുമ്പോഴേക്കും പുഷ്‌കർ പാടങ്ങൾ നെല്ലിക്കകള്‍ കൊണ്ട് നിറയുന്നു. കാഴ്‌ചക്കാർക്ക് ഇതൊരു പ്രത്യേക അനുഭൂതിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.








