മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാന ഗവർണർ ജിഷ്‌ണു ദേവ് വർമ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏറെനാളായി ഒഴിവുണ്ടായിരുന്ന മന്ത്രിസഭയിലെ മുസ്ലിം പ്രാതിനിധ്യമാണ് അദ്ദേഹത്തിന്റെ വരവോടെ നികത്തപ്പെടുന്നത്. അസ്ഹറുദ്ദീൻ കൂടി ഉൾപ്പെട്ടതോടെ മന്ത്രിസഭയിലെ അംഗബലം 16 ആയി ഉയർന്നു. മന്ത്രിസഭയിൽ ഇനി 2 ഒഴിവുകളാണുള്ളത്. നിയമസഭയുടെ അംഗബലം അനുസരിച്ച് തെലങ്കാനയ്ക്ക് 18 മന്ത്രിമാർ വരെയാകാം.
നവംബർ 11ന് ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കണക്കുകൂട്ടിയാണ് സർക്കാരിന്റെ ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. അസ്ഹറുദ്ദീൻ നിലവിൽ നിയമസഭാംഗം അല്ല. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ ഒരുലക്ഷത്തിലധികം മുസ്ലിം വോട്ടര്‍മാരുണ്ട്. ബിആർഎസ് എംഎൽഎ മാഗന്തി ഗോപിനാഥ് ഈ വർഷം ജൂണിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
“എനിക്ക് സന്തോഷമുണ്ട്. എൻ്റെ പാർട്ടിയുടെ ഹൈക്കമാൻഡിനും പൊതുജനങ്ങൾക്കും എന്നെ പിന്തുണച്ചവർക്കും നന്ദി പറയുന്നു. ഇതിന് (മന്ത്രിയാകുന്നതിന്) ജൂബിലി ഉപതിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ഇവ രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്, അത് തമ്മിൽ ബന്ധിപ്പിക്കരുത്. എന്നെ ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി ഞാൻ സത്യസന്ധമായി പ്രവർത്തിക്കും.” – അസ്ഹറുദ്ദീൻ പ്രതികരിച്ചു.
അതേസമയം, അസ്ഹറിന്റെ മന്ത്രിസഭാ പ്രവേശം പെരുമാറ്റചട്ട ലംഘനമാണെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി അയച്ചു. ഔദ്യോഗിക അധികാരത്തിന്റെ ദുർവിനിയോഗമാണിതെന്ന് പരാതിയിൽ പറയുന്നു.
“ജൂബിലി ഹിൽസ് സീറ്റിൽ (2023 നിയമസഭാ തിരഞ്ഞെടുപ്പിൽ) തോറ്റ സ്ഥാനാർത്ഥിയെ എന്തിനാണ് കോൺഗ്രസ് പെട്ടെന്ന് മന്ത്രിയാക്കുന്നതെന്ന് ജനങ്ങളോട് പറയണം. ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ എന്തിനാണ് ഈ പെട്ടെന്നുള്ള ന്യൂനപക്ഷ സ്നേഹം? ആർക്കുവേണ്ടിയാണ് അദ്ദേഹത്തെ മന്ത്രിയാക്കുന്നത്, ആരെയാണ് പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്?” എന്ന് കേന്ദ്ര കൽക്കരി, ഖനി വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, സാമൂഹ്യനീതിയ്‌ക്ക് വേണ്ടിയാണ് തങ്ങളുടെ ഈ നീക്കമെന്ന് കോൺഗ്രസ് വാദിക്കുന്നു. ‘ന്യൂനപക്ഷങ്ങൾക്ക് മന്ത്രിസഭാ പ്രാതിനിധ്യം നൽകാൻ കോൺഗ്രസ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ആന്ധ്രാപ്രദേശിലെ മുൻ സർക്കാരിൽ പോലും ന്യൂനപക്ഷ മുഖം ഉൾപ്പെടുത്തിയിരുന്നു. ഏറെകാലമായി തെലങ്കാനയിലുണ്ടായിരുന്ന അസന്തുലിതാവസ്ഥ ഞങ്ങൾ തിരുത്തുകയാണ്’- തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ മഹേഷ് ഗൗഡ് പറഞ്ഞു.
അസ്ഹറുദ്ദീനെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് അംഗമാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. അതിനാൽ ആറ് മാസത്തിനകം അസ്റുദ്ദീന് നിയമസഭയിലേക്ക് വിജയിച്ച് എത്തിയേ മതിയാകൂ.







