ജമ്മു കശ്മീരിലെ മൂന്ന് രാജ്യസഭാ സീറ്റുകള്‍ ഭരണകക്ഷിയായ ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (ജെകെഎന്‍സി) നേടി. ഒരു സീറ്റില്‍ ബിജെപി വിജയിച്ചു

0
74
ജമ്മുകശ്മീരിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരേ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (Omar Abdullah) രംഗത്തെത്തി. ജെകെഎന്‍സിയുടെ നിയമസഭാ അംഗങ്ങളായ നാലു പേരും പാര്‍ട്ടി മാറി വോട്ട് ചെയ്തിട്ടില്ലെന്നും ഈ സ്ഥിതിയിൽ ബിജെപി സ്ഥാനാര്‍ത്ഥി സത് പോള്‍ ശര്‍മ്മയ്ക്ക് അധികമായി നാല് വോട്ടുകള്‍ എവിടെ എവിടെ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രഭരണ പ്രദേശം കൂടിയായ ജമ്മു കശ്മീരിലെ മൂന്ന് രാജ്യസഭാ സീറ്റുകള്‍ ഭരണകക്ഷിയായ ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (ജെകെഎന്‍സി) നേടി. അതേസമയം, ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു.
“നാല് തിരഞ്ഞെടുപ്പിലും ജെകെഎന്‍സി വോട്ടുകളെല്ലാം കേടുകൂടാതെയിരുന്നു. ഞങ്ങളുടെ എംഎല്‍എമാരില്‍ ഒരാള്‍ പോലും പാര്‍ട്ടി മാറി വോട്ട് ചെയ്തിട്ടില്ല. അതിനാല്‍ ബിജെപിയ്ക്ക് ലഭിച്ച നാല് അധിക വോട്ടുകള്‍ എവിടെ നിന്ന് വന്നു?” സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഒമര്‍ അബ്ദുള്ള ചോദിച്ചു.

“വോട്ടു ചെയ്യുമ്പോള്‍ തെറ്റായ മുന്‍ഗണനാ നമ്പര്‍ അടയാളപ്പെടുത്തി മനഃപൂര്‍വം വോട്ടുകള്‍ അസാധുവാക്കിയ എംഎല്‍എമാര്‍ ആരായിരുന്നു.
ഞങ്ങള്‍ക്ക് വോട്ട് വാഗ്ദാനം ചെയ്ത ശേഷം കൈകള്‍ ഉയര്‍ത്തി ബിജെപിയെ സഹായിക്കാന്‍ തയ്യാറാകുന്നതിന് അവര്‍ക്ക് ധൈര്യമുണ്ടോ? എന്ത് സമ്മര്‍ദവും പ്രേരണയുമാണ് അവരെ ഈ തീരുമാനമെടുക്കാൻ സഹായിച്ചത്? ബിജെപിയുടെ രഹസ്യ സംഘത്തില്‍ ആരെങ്കിലും തങ്ങളുടെ ആത്മാവിനെ വില്‍ക്കാന്‍ തയ്യാറായോ എന്ന് കാത്തിരുന്ന് കാണാം,” ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
ജെകെഎന്‍സിയുടെ ചൗധരി മുഹമ്മദ് റംസാന്‍ 58 വോട്ടുകള്‍ നേടി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ജെകെഎന്‍സിയുടെ തന്നെ സജാദ് കിച്ച്‌ലു, ഷമ്മി ഒബ്‌റോയി എന്നിവരെയും വിജയികളായി പ്രഖ്യാപിച്ചു.ബിജെപിയുടെ സത് പോള്‍ ശര്‍മ്മ 32 വോട്ടുകള്‍ നേടിയാണ് രാജ്യസഭയിലേക്ക് വിജയിച്ചത്.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഇംമ്രാന്‍ നബി ദാറിന് 22 വോട്ടുകളേ നേടാനായുള്ളൂ. ഗുലാം നബി ആസാദ്, മിര്‍ മുഹമ്മദ് ഫയാസ്, ഷംഷേര്‍ സിംഗ്, നസീര്‍ അഹമ്മദ് ലവേ എന്നിവര്‍ വിരമിച്ചതിനെ തുടര്‍ന്ന് 2021 ഫെബ്രുവരി മുതല്‍ ജമ്മു കശ്മീരിലെ നാല് രാജ്യസഭാ സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here