ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഹംഗറിക്കെതിരെ പോർച്ചുഗൽ സമനില വഴങ്ങിയിരുന്നു. ലിസ്‌ബണില്‍ ആവേശപ്പോരാട്ടത്തില്‍ 2-2 നാണ് പോർച്ചുഗൽ സമനില വഴങ്ങിയത്. ടീമിന് വിജയം കൈവരിക്കാൻ സാധിച്ചില്ലെങ്കിലുും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ സ്വന്തമാക്കി. ഇതോടെ മറ്റൊരു റെക്കോർഡ് സൃഷ്‌ടിച്ചിരിക്കുകയാണ് റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിലെ മുൻനിര ഗോൾവേട്ടക്കാരനായ താരം ഇപ്പോൾ 41 ഗോളുകളുമായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കൂടുതൽ ഗോളുകൾ നേടിയതിന്‍റെ റെക്കോർഡ് സ്വന്തമാക്കി. ഗ്വാട്ടിമാലയ്ക്കായി 39 ഗോളുകൾ നേടിയ കാർലോസ് റൂയിസിനെയാണ് താരം മറികടന്നത്.
യോഗ്യതാ മത്സരങ്ങളിലെ റൊണാൾഡോയുടെ പ്രകടനം ശ്രദ്ധേയമാണ്. 51 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ ഇതുവരെ കളിച്ചത്. ഇതിൽ 36 മത്സരങ്ങളിലും പോർച്ചുഗൽ വിജയിച്ചു. രണ്ടുതവണ മാത്രമാണ് തോറ്റത്. 2004 സെപ്റ്റംബർ 4 ന് ലാത്വിയയ്‌ക്കെതിരെയായിരുന്നു താരത്തിന്‍റെ ആദ്യ യോഗ്യതാ ഗോൾ. അഞ്ച് വ്യത്യസ്‌ത ലോകകപ്പ് ഫൈനൽ പതിപ്പുകളിൽ ഗോൾ നേടിയ താരം കൂടിയാണ് റൊണാൾഡോ.
റൊണാൾഡോയുടെ ഗോൾ സ്കോറിംഗ് രീതികൾ വൈവിധ്യമാണ്. താരത്തിന്‍റെ ആകെ യോഗ്യതാ ഗോളുകളിൽ അഞ്ചെണ്ണം പെനാൽറ്റികളും രണ്ടെണ്ണം ഡയറക്ട് ഫ്രീ-കിക്കുകളുമായിരുന്നു. മറ്റു ഗോളുകള്‍ (23) വലതു കാൽ കൊണ്ടാണ് നേടിയത്. അതേസമയം ഇടതു കാൽ കൊണ്ടാണ് ഒമ്പത് ഗോളുകൾ വലയിലെത്തിച്ചത്. കൂടാതെ, ഈ മത്സരങ്ങളിൽ ആറ് അസിസ്റ്റുകളും താരം നൽകിയിട്ടുണ്ട്.
തന്റെ കരിയറിൽ ഉടനീളം, റൊണാൾഡോ യോഗ്യതാ മത്സരങ്ങളിൽ നിരവധി ഹാട്രിക് നേടിയിട്ടുണ്ട്. 2013-ൽ സ്വീഡനും വടക്കൻ അയർലൻഡിനുമെതിരെയും, 2017-ൽ ഫറോ ഐലന്ഡ്സിനെതിരേയും, 2021-ൽ ലക്സംബർഗിനെതിരെയും താരം മൂന്ന് ഗോളുകൾ നേടി. 2016 ഒക്ടോബറിൽ അൻഡോറയ്ക്കെതിരെ നാല് തവണയാണ് റൊണാള്‍ഡോ വലകുലുക്കിയത്.
| താരം | ഗോളുകള്‍ |
| ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) | 41 |
| കാർലോസ് റൂയിസ് (ഗ്വാട്ടിമാല) | 39 |
| ലയണൽ മെസ്സി (അർജന്‍റീന) | 36 |
| അലി ദേയി (ഇറാൻ) | 35 |
| റോബർട്ട് ലെവൻഡോവ്സ്‌കി (പോളണ്ട്) | 33 |
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ലയണൽ മെസ്സി 36 ഗോളുകളുമായി മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. അലി ദായി 35 ഗോളുകളുമായി രണ്ടാം സ്ഥാനത്തും റോബർട്ട് ലെവൻഡോവ്‌സ്‌കി 33 ഗോളുകളുമായി അഞ്ചാം സ്ഥാനത്തുമാണ്. പോർച്ചുഗലിന്‍റെ വിജയത്തിൽ റൊണാൾഡോയുടെ സ്വാധീനം വളരെ വലുതാണ്. യോഗ്യതാ മത്സരങ്ങളിൽ ആകെ 4,295 മിനിറ്റ് കളിച്ചിട്ടുള്ള അദ്ദേഹം, ഓരോ 91 മിനിറ്റിലും ശരാശരി ഒരു ഗോൾ പങ്കാളിത്തമാണ് നേടുന്നത്. അതേസമയം പോർച്ചുഗലിനെതിരെ അവസാന മിനിറ്റിലാണ് ഹംഗറി സമനില ഗോൾ സ്വന്തമാക്കിയത്. അവസാന മിനിറ്റ് വരെ 2-1ന് മുന്നിൽ നിൽക്കുകയായിരുന്നു പോർച്ചുഗൽ. എന്നാൽ ഇഞ്ചുറി ടൈമിൽ ഹംഗറി ഗോൾ നേടി.






