കോവിഡ് നിയന്ത്രണത്തിന് മുഖ്യമന്ത്രി പൊലീസിന് നല്‍കിയ രണ്ടാഴ്ച കാലാവധി അവസാനിക്കുമ്പോള്‍ രോഗവ്യാപനം കുത്തനെ കൂടി. രണ്ടാഴ്ചകൊണ്ട് 4,400 രോഗികളാണ് കൂടിയത്. മാത്രവുമല്ല, ഉത്തരവാദിത്തം ഏറ്റെടുത്തതോടെ കൂടുതല്‍ പൊലീസുകാര്‍ രോഗബാധിതരുമായി. എന്നാല്‍ നിലവിലെ പ്രതിരോധ നടപടികള്‍ തുടരാനാണ് സര്‍ക്കാരിന്റെയും പൊലീസിന്റെയും തീരുമാനം.
മൂന്നാം തീയതിയാണ് കോവിഡ് പ്രതിരോധത്തിന്റെ മേല്‍നോട്ടം മുഖ്യമന്ത്രി പൊലീസിനെ ഏല്‍പ്പിച്ചത്. രണ്ടാഴ്ച കൊണ്ട് കോവിഡിനെ നിയന്ത്രിക്കുകയെന്ന ലക്ഷ്യവും അന്ന് രാത്രി ചീഫ് സെക്രട്ടറി പ്രഖ്യാപിച്ചു. ആ രണ്ടാഴ്ച ഇന്നലെ അവസാനിച്ചു. പക്ഷെ ലക്ഷ്യം നേടാനായില്ല. മൂന്നാം തീയതി ചികിത്സയിലുള്ള രോഗികളുടെയെണ്ണം 11484 ആയിരുന്നു. ഇപ്പോള്‍ അത് 15890 ആണ്. അതായത് ചികിത്സയില്‍ 4406 രോഗികള്‍ കൂടി. ആകെ രോഗബാധിതരുടെ എണ്ണം എടുത്താലും കുതിച്ചുചാട്ടം വ്യക്തമാണ്. രണ്ടാഴ്ച കൊണ്ട് 19,265 പേര്‍ക്ക് രോഗം പിടിപെട്ടു.
പൊലീസ് ഏറ്റെടുക്കുമ്പോള്‍ തിരുവനന്തപുരം ജില്ലയായിരുന്നു ആശങ്കാകേന്ദ്രമെങ്കില്‍ ഇന്ന് മലപ്പുറം, എറണാകുളം, തൃശൂർ എല്ലാം ആ പട്ടികയിലുണ്ട്. ഹോട്സ്പോട്ടുകള്‍ പോലും 506 ല്‍ നിന്ന് 571 ആയി ഉയര്‍ന്നു. മറ്റൊരു പ്രധാന പ്രതിസന്ധി പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന പൊലീസില്‍ രോഗവ്യാപനം കൂടിയെന്നതാണ്. ആദ്യ ആറ് മാസം കൊണ്ട് 134 പൊലീസുകാര്‍ക്കാണ് രോഗം ബാധിച്ചതെങ്കിൽ ഈ രണ്ടാഴ്ച കൊണ്ട് 114 പേര്‍ രോഗികളായി. ജോലി ഭാരം കൂടിയതോടെ രോഗികളുടെ പ്രാഥമിക സമ്പര്‍ക്കപെട്ടികയില്‍പെട്ട പൊലീസുകാര്‍ക്ക് പോലും ക്വാറന്റീന്‍ നല്‍കാനാവുന്നില്ല. ഇത് കൂടുതല്‍ പേരെ രോഗത്തിനടിമകളാക്കി.
രണ്ടാഴ്ചകൊണ്ട് കോവിഡിനെ നിയന്ത്രിക്കുകയെന്നത് അപ്രായോഗികമെന്ന് ആദ്യം തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എങ്കിലും പ്രതീക്ഷയോടെ നിലവിലെ നടപടികള്‍ തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.