കൊച്ചി: സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്, അനധികൃത സ്വത്ത് സമ്പാദ്യം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണു ചോദ്യംചെയ്യൽ.
സ്വപ്നയുടെ രണ്ടു ബാങ്ക് ലോക്കറുകളെ കുറിച്ചാണു പ്രധാനമായി അന്വേഷിക്കുന്നത്. രണ്ടു ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തിയിരുന്നു. അതേസമയം ശിവശങ്കർ ആവശ്യപ്പെട്ടിട്ടാണ് ഈ ലോക്കർ തുടങ്ങിയതെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നൽകിയിരുന്നു.
ശിവശങ്കറിന്റെ ബിനാമി ഇടപാടാണോ ഇതെന്ന് എൻഫോഴ്സ്മെന്റ് അന്വേഷിക്കും. ലൈഫ് മിഷൻ വഴി കിട്ടിയ കമ്മീഷനാണ് ഒരു കോടിയെന്നു സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.