കൊച്ചി: രത്നവ്യാപാരി ഹരിഹരവർമയെ കൊലപ്പെടുത്തിയ കേസിൽ നാലുപ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. തലശേരി സ്വദേശികളായ എം. ജിതേഷ്, രഖിൽ കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരുടെ ശിക്ഷയാണു ഹൈക്കോടതി ശരിവച്ചത്.ജസ്റ്റീസുമാരായ എ. ഹരിപ്രസാദ്, എൻ. അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേസിൽ അതിവേഗ കോടതി അഞ്ചു പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. അഞ്ചാം പ്രതി കർണാടക കൂർഗിൽ നിന്നുള്ള ജോസഫിനെ വെറുതേ വിട്ടു. ആറാം പ്രതി അഭിഭാഷകനായിരുന്ന ഹരിദാസിനെ വെറുതെ വിട്ടതിനെതിരേ ഹരിഹര വർമയുടെ ഭാര്യ സമർപ്പിച്ച ഹർജി കോടതി തള്ളി.
2012 ഡിസംബർ 24-ന് രാവിലെയാണു ഹരിഹര വർമ കൊല്ലപ്പെട്ടത്. ഹരിഹരവർമയിൽനിന്നു രത്നങ്ങൾ വാങ്ങാനെന്ന വ്യാജേനെയെത്തിയ സംഘം ക്ലോറോഫോം മണപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം രത്നങ്ങളുമായി കടന്നതാണു കേസ്. ക്ലോറോഫോമിന്റെ അളവ് കൂടിയതാണ് മരണകാരണമെന്നാണു പ്രോസിക്യൂഷൻ പറയുന്നത്.