ഇസ്രായേലുമായി ബന്ധമുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി പാകിസ്ഥാന്‍. ഇതിനായി പ്രത്യേകം സമിതിയെയും പാക് ഭരണകൂടം നിയോഗിച്ചു. കൂടാത ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച പാകിസ്ഥാൻ ഇസ്രായേല്‍ ഒരു തീവ്രവാദ രാജ്യമാണെന്നും പറഞ്ഞു. രാജ്യത്ത് ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ തെഹ്രീക്-ഐ-ലാബൈക് റാവല്‍പിണ്ടിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
ഇതിനുപിന്നാലെ പാര്‍ട്ടി പ്രതിനിധികളുമായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ചര്‍ച്ച നടത്തി. സര്‍ക്കാരും പാര്‍ട്ടി നേതാക്കളും സമവായത്തിലെത്തിയ ശേഷമാണ് പ്രതിഷേധ റാലി അവസാനിച്ചത്. പലസ്തീന് സഹായമെത്തിക്കാമെന്നും ഇസ്രായേല്‍ അനുകൂല കമ്പനികളെയും ഉല്‍പ്പന്നങ്ങളെയും രാജ്യത്തുനിന്ന് ബഹിഷ്‌കരിക്കാമെന്നും ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.
ഇസ്രായേലിന്റെ സൈനിക നടപടിയെ പ്രത്യക്ഷമായോ പരോക്ഷമായോ അനുകൂലിക്കുന്ന കമ്പനികളെപ്പറ്റി സമിതി അന്വേഷണം നടത്തുമെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് റാണ സനാവുള്ള പറഞ്ഞു. ’’ ഇസ്രായേലിന്റെ വംശഹത്യയെ പിന്തുണയ്ക്കുന്ന കമ്പനികളെയും ഉല്‍പ്പന്നങ്ങളെയും കണ്ടെത്തി ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളെ കണ്ടെത്താന്‍ പ്രത്യേകം സമിതിയെ നിയോഗിച്ചിട്ടുണ്ട്,’’ സനാവുള്ള പറഞ്ഞു.
യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന പലസ്തീനെ പൗരന്‍മാരെ പാകിസ്ഥാനിലേക്ക് എത്തിച്ച് ചികിത്സ ഉറപ്പാക്കാന്‍ തങ്ങളുടെ സര്‍ക്കാര്‍ തയ്യാറാണെന്നും സനാവുള്ള പറഞ്ഞു. ‘‘പരിക്കേറ്റ പലസ്തീന്‍ പൗരന്‍മാര്‍ക്ക് ചികിത്സാ സൗകര്യങ്ങളും വിദ്യാഭ്യാസവും നല്‍കാന്‍ രാജ്യത്തെ ആശുപത്രികളും സ്‌കൂളുകളും സജ്ജമാണ്,’’ സനാവുള്ള പറഞ്ഞു. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു. പലസ്തീനെ പിന്തുണച്ച് റാലികളും പാകിസ്ഥാനിൽ നടന്നിരുന്നു.