ഹെൽമെറ്റ് ധരിച്ചില്ലെന്ന ഒറ്റ കാരണത്താൽ വാഹനാപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരഹാരം നിഷേധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തലയ്‌ക്കു മാത്രമല്ലാതെ ശരീരത്തിലെ ഒന്നിലധികം അവയവങ്ങളിലെ ക്ഷതമാണ് മരണകാരണമെങ്കിൽ മുഴുവൻ നഷ്ടപരിഹാരവും നൽകണമെന്നും കോടതി വ്യക്തമാക്കി.
2010ൽ ഈറോഡിൽ ബൈക്ക് അപകടത്തിൽ മരിച്ച 21കാരനായ എൻജിനിയറിങ് വിദ്യാർഥിയുടെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക ഇൻഷുറൻസ് കമ്പനി വെട്ടിക്കുറച്ച കേസ് തീർപ്പാക്കുന്നതിനിടെയാണ് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷിന്റെ പരമാർശം.
മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ഉത്തരവ് പരിശോധിച്ചപ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിലുള്ള ‘അശ്രദ്ധയെ തുടർന്ന്’ എന്ന് പരാമർശിച്ചിട്ടുണ്ട്. ഇക്കാരണത്താൽ മൊത്തം നഷ്ടപരിഹാരത്തിൽ നിന്ന് ഗണ്യമായ തുക ഇൻഷുറൻസ് കമ്പനി വെട്ടിക്കുറച്ചു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടു പ്രകാരം വിദ്യാർഥിയുടെ ശരീരത്തിൽ ഒട്ടേറെ മുറിവുകളുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. തലയ്ക്കേറ്റ പരിക്ക് മാത്രമല്ല മരണത്തിനു കാരണമെന്ന് പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിൽ നിന്നും ഡോക്ടറുടെ അന്തിമാഭിപ്രായത്തിൽ നിന്നും വ്യക്തമാണ്.
അങ്ങനെ വരുമ്പോൾ മരിച്ചയാൾക്കെതിരേ ഹെൽമറ്റ് ധരിക്കാത്തതിലുള്ള അശ്രദ്ധയാണെന്നത് ആരോപിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മരിച്ചത് കോളജ് വിദ്യാഥിയായതിനാൽ ട്രൈബ്യൂണൽ അയാളുടെ സാങ്കല്പികവരുമാനം പ്രതിമാസം 12,000 രൂപയാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ വരുമാനം നിശ്ചയിക്കുമ്പോൾ ഭാവിപ്രതീക്ഷകൾ കൂടി കണക്കാക്കേണ്ടതുണ്ട്. അതിനാൽ വരുമാനം പ്രതിമാസ വരുമാനം 16,800 രൂപയായി കണക്കാക്കണം. 1.2 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാര തുക നൽകണമെന്ന് കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക ആറാഴ്ചയ്ക്കകം കുടുംബത്തിന് കൈമാറണമെന്നാണ് നിർദേശം.