‘ആരോടും പ്രതികാരം ചെയ്യാനില്ല..സച്ചിന്‍ പൈലറ്റ്

0
69

തനിക്ക് ആരോടും പ്രതികാരം ചെയ്യാനില്ലെന്ന് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. അജ്മീറില്‍ നിന്ന് ജയ്പൂരിലേക്ക് ജന്‍ സംഘര്‍ഷ് യാത്ര നയിക്കുന്നതിനിടെയാണ് പൈലറ്റിന്റെ പ്രതികരണം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള പൈലറ്റിന്റെ ഭിന്നത ദിനം പ്രതി രൂക്ഷമാകുന്നതായാണ് കണ്ടുവരുന്നത്. ഇതിനിടെ, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമായി ഒത്തുകളിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ ഗെഹ്ലോട്ട്  മൗനം വെടിയണമെന്നും പൈലറ്റ് പറഞ്ഞു.

‘തിരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുകയും അവ പരിഹരിക്കുകയും വേണം. അഴിമതിയുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കണം’  ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പൈലറ്റ് പറഞ്ഞു.

സച്ചിന്‍ പൈലറ്റിന്റെ പ്രതിഷേധം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും പാര്‍ട്ടിക്കും വിരുദ്ധമാണെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ധിക്കരിച്ച്, വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ നടന്ന അഴിമതിക്കേസുകളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റ് ജയ്പൂരില്‍ ഒരു ദിവസം നീണ്ട ധര്‍ണ നടത്തി. വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കേസുകളിലാണ് മുഖ്യമന്ത്രി ഇരിക്കുന്നതെന്നും പൈലറ്റ് ആരോപിച്ചിരുന്നു.

‘വസുന്ധര രാജെയുമായി ഒത്തുകളിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അശോക് ഗെഹ്ലോട്ട് പറയണം. എനിക്ക് വ്യക്തിപരമായി ആരുമായും പ്രശ്നങ്ങളില്ല. ചെറുമീനുകളെ ഉന്നം ചെയ്തിട്ട് കാര്യമില്ല. ചില വിഷയങ്ങളില്‍ ശക്തിമായി പോരാടിയതിന് ശേഷമാണ് ഞങ്ങള്‍ അധികാരത്തില്‍ വന്നത്. അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അന്വേഷിക്കേണ്ടത് പ്രധാനമാണ്’ പൈലറ്റ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

അഴിമതി വിഷയത്തില്‍, അന്നത്തെ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കെതിരെ ഗെഹ്ലോട്ട്
തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രാജെയ്ക്ക് പ്രതിമാസം കോടിക്കണക്കിന് രൂപ കിട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അദ്ദേഹം ഈ ആരോപണങ്ങളില്‍ നടപടിയെടുത്തില്ലെന്നും പൈലറ്റ് പറഞ്ഞു.

അതേസമയം, പൈലറ്റിന്റെ യാത്രയെ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്ര തള്ളി. ‘ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ യാത്രയാണ്. ഇതൊരു കോണ്‍ഗ്രസ് സംഘടിപ്പിച്ച യാത്രയല്ല. ഈ യാത്രയ്ക്ക് സംസ്ഥാനത്തെ പാര്‍ട്ടി ഘടകത്തില്‍ നിന്നോ എഐസിസിയില്‍ നിന്നോ അനുമതിയില്ല’ എന്നാണ് ഗോവിന്ദ് സിംഗ് ദോതസ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here