പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍. മലയാളിയായ നജീബിന്റെ അതിജീവന കഥയാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ ബ്ലെസ്സിയുടെ ആടുജീവിതം സിനിമയുടെ ട്രെയിലറടക്കം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആടുജീവിതത്തിലെ നായകൻ പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ച് നജീബ് അഭിപ്രായപ്പെട്ടതാണ് പുതുതായി ആരാധകര്‍ ചര്‍ച്ചയാക്കുന്നു.
ഒരു മാധ്യമത്തിന്റെ അഭിമുഖത്തിലാണ് ആടുജീവിതത്തെ കുറിച്ച് നജീബ് വ്യക്തമാക്കിയത്. ഞാൻ പൃഥ്വിരാജ് ചെയ്‍തത് കണ്ടു. ഉറക്കത്തില്‍ ഞെട്ടി ഭാര്യയെ വിളിക്കുന്ന രംഗം കണ്ട് കരഞ്ഞുപോയിയെന്നാണ് നജീബ് വ്യക്തമാക്കിയത്. ആ മരുഭൂമിയില്‍ കിടന്ന് അന്ന് താൻ ചെയ്‍തതാണ് പൃഥ്വിരാജും ആടുജീവിതത്തില്‍ ചെയ്‍തത്. സിനിമയില്‍ പൃഥ്വിരാജ് കണ്ണാടി നോക്കുന്ന രംഗവും ഞാൻ കണ്ടു. കവിളൊക്കെ ഒട്ടിയുള്ള രൂപമായിരുന്നു എനിക്കന്ന്. അത് കണ്ടാല്‍ ഭയന്നുപോകുമായിരുന്നുവെന്നും തിയറ്ററില്‍ സിനിമ കാണാൻ കാത്തിരിക്കുകയാണ് എന്നും നജീബ് വ്യക്തമാക്കി.
ബെന്യാമിൻ എഴുതിയ ആടുജീവിതം പ്രമേയമാക്കിയുള്ള സിനിമയില്‍ പൃഥ്വിരാജിന്റെ നോട്ടത്തില്‍ നിന്നും രൂപത്തില്‍ നിന്നും ഭാവത്തില്‍ നിന്നും നായകൻ നജീബ് ഗള്‍ഫില്‍ നേരിട്ട ദുരിതത്തിന്റെ കഥ മുഴുവൻ വായിച്ചെടുക്കാമെന്നാണ് ആരാധകരും പറയുന്നത്. കണ്ണീര്‍ വറ്റിയ നജീബിന്റെ ദുരിതങ്ങള്‍ ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നു. സിനിമയായി കാണുമ്പോള്‍ നോവലിനേക്കാളും തീക്ഷ്‍ണത എന്തായാലും ആടുജീവിതത്തിന് ഉണ്ടാകും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 28നാണ് റിലീസ്.
രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ‘ആടുജീവിതം’ സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തി്നറെ സംഗീതം നിര്‍വഹിക്കുന്നത്.