കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വൻ ട്രെയിൻ അപകടം. കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറി. സിഗ്നല്‍ മറികടന്നെത്തിയ ചരക്ക് ട്രെയിൻ, പാസഞ്ചർ ട്രെയിനില്‍ ഇടിക്കുകയായിരുന്നു.
ഡാർജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. സിലിഗുരി സബ്ഡിവിഷന് കീഴിലുള്ള രംഗപാണി സ്റ്റേഷന് സമീപം റൂയിധസയില്‍ വച്ചാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. ട്രെയിനിനകത്ത് നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സ്ഥലത്തേക്ക് 15ഓളം ആംബുലൻസുകള്‍ എത്തിയിട്ടുണ്ട്. രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
അസമിലെ സില്‍ച്ചാറില്‍ നിന്നും കൊല്‍ക്കത്തയിലെ സീല്‍ദയിലേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് കാഞ്ചൻജംഗ എക്സ്പ്രസ്. ചരക്ക് ട്രെയിൻ വന്നിടിച്ചതിനെ തുടർന്ന് കാഞ്ചൻജംഗ എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റി. രാവിലെ 8.45ഓടെയാണ് അപകടം നടന്നതെന്നാണ് വിവരം.