ബംഗളൂരു: അന്താരാഷ്ട്ര വോളിബാള്‍ ഫെഡറേഷനു കീഴിലെ ലോക ക്ലബ് വോളി ചാമ്ബ്യൻഷിപ്പില്‍ കിരീടം നിലനിര്‍ത്തി ഇറ്റാലിയൻ ക്ലബ് സര്‍ സികോമ പെറൂജിയ.
കോറമംഗല ഇൻഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ബ്രസീലിയൻ ക്ലബ് ഇതാംബെ മിനാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കിരീടധാരണം. സ്കോര്‍: 25-13, 25- 21, 25-19.
കാണികളെ ത്രസിപ്പിച്ച പ്രകടനം പുറത്തെടുത്ത പെറൂജിയ എതിരാളികള്‍ക്ക് പൊരുതാനുള്ള അവസരംപോലും നല്‍കാതെയാണ് ആദ്യ സെറ്റ് പിടിച്ചത്. രണ്ടാം സെറ്റില്‍ ഇതാംബെ ലീഡുമായി മുന്നേറിയെങ്കിലും നിര്‍ണായക സമയത്ത് ഹിറ്റുകളും ബ്ലോക്കുകളും തീര്‍ത്ത് പെറൂജിയ പോയന്‍റ് വാരി. മൂന്നാം സെറ്റിലും ചാമ്ബ്യന്മാര്‍ മേധാവിത്വം നിലനിര്‍ത്തിയതോടെ ലാറ്റിനമേരിക്കക്കാരുടെ കിരീടമോഹം പൊലിഞ്ഞു. ഇരു ടീമും 29 അറ്റാക്കുകള്‍ തീര്‍ത്തപ്പോള്‍ ബ്ലോക്കിലും സെര്‍വിലും മികച്ചുനിന്ന പെറൂജിയക്ക് എതിര്‍ ടീമിന്‍റെ 27 പിഴവുകളും സംഭാവനയായി. വൈകീട്ട് നടന്ന ലൂസേഴ്സ് ഫൈനലില്‍ ജപ്പാൻ ക്ലബായ സണ്‍ടറി സണ്‍ബേഡ്സ് രണ്ടിനെതിരെ മൂന്നു സെറ്റിന് തുര്‍ക്കി ക്ലബായ ഹള്‍ക്ബാങ്ക് സ്പോറിനെ വീഴ്ത്തി. സ്കോര്‍: 17-25, 23-25, 25-21, 25-19, 15-12. ആദ്യ രണ്ടു സെറ്റും നഷ്ടമായശേഷം പൊരുതിവന്ന ജപ്പാൻകാര്‍ അവസാന സെറ്റില്‍ കളി പിടിക്കുകയായിരുന്നു.