ഉയർന്ന ശമ്പളക്കാർക്ക് ഈ വർഷം ശമ്പള വർധനയില്ലെന്ന് വിപ്രോ

0
87

പ്രമുഖ ഐടി കമ്പനി ആയ വിപ്രോയിൽ ഈ വർഷം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതും നിലവിൽ ഉയർന്ന ശമ്പളം വാങ്ങുന്നവരുമായ ജീവനക്കാർക്ക് ശമ്പള വർധനവ് ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ഡിസംബറിൽ ശമ്പള പരിഷ്കരണം നടക്കാനിരിക്കെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിലെ നാലാം നമ്പർ ഐ ടി കമ്പനി ആയ വിപ്രോ അടുത്ത കാലത്തായി നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എതിരാളികളായ മറ്റ് ഐടി കമ്പനികൾ വിപ്രോയ്ക്ക് മേൽ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.“ഞങ്ങൾ എംഎസ്ഐ ( മെറിറ്റ് സാലറി ഇൻക്രീസ് ) രീതിയിൽ ഞങ്ങളാൽ കഴിയുന്ന രീതിയിൽ സാലറി കൂട്ടി നൽകാൻ തയ്യാറാണ് ” എന്ന് എന്റർപ്രൈസ് ഫ്യൂച്ചറിന്റെ പ്രസിഡന്റ്റും വിപ്രോയുടെ മാനേജിങ് പാർട്ണറും ആയ നാഗേന്ദ്ര ബന്ധറു ജീവനക്കാർക്കുള്ള ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു.

കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജീവനക്കാരിൽ നിന്നും അർഹത ഉള്ളവരെ കണ്ടെത്തി അവർക്ക് ആവശ്യമായ രീതിയിൽ ശമ്പളം വർധിപ്പിച്ചു നൽകുമെന്നും കൂടുതൽ ശമ്പളം ലഭിക്കുന്നവർ ഇതിൽ ഉൾപ്പെടില്ല എന്നും ബന്ധറു പറഞ്ഞു. ഡിസംബർ ഒന്നിനാണ് ശമ്പളം പരിഷ്കരിച്ചു നൽകുക.കമ്പനിയിൽ ഏപ്രിലിൽ നടന്ന അഴിച്ചു പണിയുടെ ഭാഗമായാണ് ബാംഗ്ലൂർ ആസ്ഥാനമായി വിപ്രോ എന്റർപ്രൈസ് ഫ്യുചറിങ് നിലവിൽ വന്നത്.ശമ്പള വർദ്ധനവ് സംബന്ധിച്ച് വിപ്രോയുടെ ഭാഗത്ത് നിന്ന് മറ്റ് പ്രതികരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. വിപ്രോയുടെ മറ്റ് ബിസിനസ് ശാഖകളിൽ ശമ്പള വർദ്ധനവ് ഉണ്ടാകുമോ എന്ന കാര്യവും വ്യക്തമല്ല. ഇന്ത്യയുടെ 245 ബില്യൺ മൂല്യമുള്ള ഇൻഫർമേഷൻ ടെക്നോളജി വ്യവസായം ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്.

ഐ ടി കമ്പനികളുടെ ഏകദേശം 60 ശതമാനം ചെലവും ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നതിന് വേണ്ടിയുള്ളതാണ്.എന്നാൽ വിപ്രോ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ശമ്പള പരിഷ്കരണം ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിന് കാരണമായേക്കാം എന്ന് എവറസ്റ്റ് ഗ്രൂപ്പ് മേധാവി പീറ്റർ ബെൻഡേർ സാമുവൽ പറഞ്ഞു.ഈ പിരിഞ്ഞു പോകൽ ഒരുപക്ഷേ കമ്പനിയുടെ ചെലവ് കുറച്ചേക്കും എന്നും സാമുവൽ കൂട്ടിച്ചേർത്തു. 244,707 ജീവനക്കാർ ഉള്ള വിപ്രോ, ജീവനക്കാരുടെ ശമ്പള വർദ്ധനവ് സെപ്റ്റംബർ 30 മുതൽ നിർത്തി വച്ചിരിക്കുകയാണ്.ഐ ടി കമ്പനികളിൽ മിക്കവാറും നടക്കാറുള്ള കാര്യങ്ങളാണ് ഇതെന്നാണ് ചിലരുടെ നിരീക്ഷണം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ നിരവധി ഐ ടി കമ്പനികളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് കോൺസ്റ്റലേഷൻ റിസേർച്ചിന്റെ പ്രിൻസിപ്പൽ അനലിസ്റ്റും സ്ഥാപകനുമായ റേ വാങ് പറയുന്നു. വിപ്രോയെപ്പോലെ തന്നെ നിരവധി കമ്പനികൾ അവരുടെ ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്.ഇൻഫോസിസ് കഴിഞ്ഞ കുറച്ചു കാലമായി ശമ്പളം കൂട്ടി നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്, എച്ച്സിഎൽ മാനേജർമാർക്കുള്ള ശമ്പള വർദ്ധന നിർത്തി വച്ചിരിക്കുകയാണ്.നവംബർ 15 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം എല്ലാവരും ഓഫീസിൽ വന്നു തന്നെ ജോലി ചെയ്യണം എന്ന തീരുമാനം വിപ്രോ അടുത്തിടെ ജീവനക്കാരെ അറിയിച്ചിരുന്നു.“ഏറ്റവും പുതിയ വർക്ക്‌ പ്ലേസ് പോളിസിയുടെ ഭാഗമായി 2023 നവംബർ 15 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം എങ്കിലും ഓഫീസിൽ നിന്നു തന്നെ എല്ലാവരും ജോലി ചെയ്യണമെന്നാണ്” വിപ്രോ ജീവനക്കാർക്ക് നൽകിയ നിർദേശം.ആകെ ജോലിക്കാരുടെ 55 ശതമാനത്തോളം ഇപ്പോൾ തന്നെ ആഴ്ചയിൽ മൂന്ന് തവണ ഓഫീസിൽ വന്നാണ് ജോലി ചെയ്യുന്നത് എന്നും കമ്പനി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here