സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഗതാഗത സേവനം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ‘ഛാത്ര പരിവാഹന്‍ സുരക്ഷ’ എന്ന പേരിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കര്‍ണാല്‍ ജില്ലയിലെ രത്തന്‍ഗഡില്‍ സംഘടിപ്പിച്ച പൊതുപരിപാടിയ്ക്കിടെയാണ് പുതിയ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 50ലധികം വിദ്യാര്‍ത്ഥികളുള്ള ഗ്രാമത്തിലേക്ക് ബസ് സര്‍വ്വീസുകള്‍ നടത്താന്‍ ഗതാഗത വകുപ്പ് സജ്ജമാണ്. 30 മുതല്‍ 40 വരെ വിദ്യാര്‍ത്ഥികള്‍ ഉള്ള ഗ്രാമങ്ങളിലേക്ക് മിനി ബസുകളും സര്‍വ്വീസ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ദൂരെയുള്ള സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 5നും 10നും ഇടയ്ക്കുള്ള ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗതാഗത സംവിധാനങ്ങൾ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ‘ഛാത്ര പരിവാഹന്‍ സുരക്ഷാ യോജന’ പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാവിലെ 7 മുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കും. തിരികെ വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിക്കുകയും ചെയ്യും. കര്‍ണാലില്‍ ഈ പദ്ധതി വിജയകരമായി നടത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സൗജന്യ യാത്രയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. പദ്ധതി ചെലവുകള്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് വഹിക്കും. ഹരിയാനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിനായാണ് ‘ജന്‍ സംവദ്’ പരിപാടി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് വെച്ചതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. ” കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇത്തരം സര്‍ക്കാര്‍ പദ്ധതികളിലൂടെ ഒരു കോടിയിലധികം വരുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തി അവര്‍ക്ക് സാമ്പത്തിക ഭദ്രത നേടിക്കൊടുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും,” ഖട്ടര്‍ പറഞ്ഞു.