കൊച്ചി: സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി. വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കളക്ടർമാർ ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കും.ആരാധനാലയങ്ങളിൽ അനധികൃതമായി സൂക്ഷിച്ചിട്ടുള്ള വെടിക്കെട്ട് സാമിഗ്രികൾ പിടിച്ചെടുക്കണമെന്നും പോലീസിനും കളക്ടർമാർക്കും കോടതി നിർദ്ദേശം നൽകി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
വെടിക്കെട്ട് ശബ്ദം പരിസ്ഥിതി മലിനീകരണങ്ങൾക്കും ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ജസ്റ്റിസ് അമിത് റാവൽ ആണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.ഉത്തരവ് കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും ഇതിന് വിരുദ്ധമായി കണ്ടെത്തിയാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാന്‍ നിർബന്ധിതരാകുമെന്നു കോടതി മുന്നറിയിപ്പു നൽകി. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും..