കെഎസ്ഇബിയുടെ കടം ജനങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം, കെ സുരേന്ദ്രൻ

0
86

സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ച സാഹചര്യത്തിൽ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മൂന്നാം തവണയും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. കെഎസ്ഇബിയുടെ കടബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.40,000 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഇടത് – വലത് മുന്നണികള്‍ കെഎസ്ഇബിക്ക് വരുത്തിവെച്ചത്.

വന്‍കിടക്കാരില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിക്കുകയാണ്. കേരളീയത്തിന്റെ പേരില്‍ വലിയ ധൂര്‍ത്ത് നടത്തുന്നവര്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ ബജറ്റില്‍ മാത്രം 5,000 കോടിയുടെ അധികഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സംസ്ഥാന സര്‍ക്കാരാണ് മാസാമാസം എല്ലാത്തിനും വില കൂട്ടുന്നതെന്ന് പ്രസ്താവനയിലൂടെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതികരിക്കുമെന്നുറപ്പാണ്.

കെഎസ്ഇബി ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂട്ടിപോകുന്ന സാഹചര്യമാണുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയുണ്ടായതിൽ വ്യാപക എതിർപ്പ് തുടരുകയാണ്. എല്ലാ വർഷവും വൈദ്യുതി നിരക്ക് വർധിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു. നിരക്കിൽ വർധന വരുത്താതെ മാറ്റമില്ലെന്നും, ജനങ്ങൾ ഇതിനായി തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള വൈദ്യുതി നിരക്കിൻ്റെ കാലാവധി ഒക്ടോബർ 31ന് അവസാനിച്ചതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയുണ്ടായത്. റഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉത്തരവിറക്കി. യൂണിറ്റിന് ശരാശരി 20 പൈസയാണ് വർധിപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here