സനാതന ധര്‍മ്മ ചര്‍ച്ചകള്‍ ഒഴിവാക്കണം; എംകെ സ്റ്റാലിന്‍

0
68

സനാതന ധര്‍മ്മ വിവാദത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.  ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ അഴിമതി ആയുധമാക്കണമെന്നും സനാതന ധര്‍മ്മ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നുമാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

‘ദിവസങ്ങള്‍ക്ക് മുമ്പ്, സനാതന ധര്‍മ്മം സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ക്യാബിനറ്റ് മന്ത്രിമാരോട് പറഞ്ഞത്, അദ്ദേഹം ഇതില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ്’ എംകെ സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍, ബോധപൂര്‍വം സനാതനയെ ദിവസവും സംസാര വിഷയമാക്കി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ബിജെപിയുടെ കുതന്ത്രത്തില്‍ നമ്മുടെ ആളുകള്‍ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തടയാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അതിനായി സനാതന ധര്‍മ്മത്തിന്റെ ചുവടുപിടിച്ച് ജനശ്രദ്ധ തിരിക്കുകയാണെന്നും ദ്രാവിഡര്‍ കഴകം നേതാവ് കെ വീരമണി ചൂണ്ടിക്കാട്ടി.  ‘ബിജെപിയുടെ അഴിമതിയെക്കുറിച്ച് നമ്മള്‍ കൂടുതല്‍ സംസാരിക്കണം’ എന്നും വീരമണി പറഞ്ഞു. അതിനാല്‍, തന്റെ പാര്‍ട്ടി പ്രവര്‍ത്തകരും ഭാരവാഹികളും കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സഖ്യകക്ഷി നേതാക്കളും അഴിമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.

‘അഴിമതിയും വര്‍ഗീയവും സ്വേച്ഛാധിപത്യപരവുമായ ബിജെപി ഭരണത്തെ പരാജയപ്പെടുത്തി രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്ന നമ്മുടെ ലക്ഷ്യം നേടിയെടുക്കാന്‍ നമുക്ക് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാം. ശ്രദ്ധ തിരിക്കലിന് ഇടം നല്‍കരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’  സ്റ്റാലിന്‍ പറഞ്ഞു.

യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറക്കാനും ജനശ്രദ്ധ തിരിക്കാനും ബിജെപി മിടുക്കരാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. ഭാരത് മാല, ദ്വാരക എക്സ്പ്രസ് വേ പദ്ധതികള്‍ ഉള്‍പ്പെടെയുളള കേന്ദ്ര പദ്ധതികളില്‍ 7.50 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ട് അത് തുറന്നുകാട്ടിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലെ ‘ഇന്ത്യ’ സഖ്യ പങ്കാളികളുടെ വിജയം
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് രാജ്യവ്യാപകമായ വിജയം ലഭിക്കുമെന്നതിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here