സനാതന ധർമ്മത്തിനെതിരായ തമിഴ്‌നാട് കായിക യുവജന ക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ. ചില നേതാക്കൾ സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞതായും, ഇവർ വെറുപ്പിന്റെ മാൾ തുറന്നതായും താക്കൂർ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് താക്കൂറിന്റെ പരാമർശം.
കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘സ്നേഹത്തിന്റെ കട’ എന്ന് വിശേഷിപ്പിച്ചതിനെ ചേർത്ത് പറഞ്ഞാണ് താക്കൂറിന്റെ വിമർശനം. തനിക്ക് സ്നേഹത്തിന്റെ കടയെക്കുറിച്ച് അറിയില്ലെന്നും എന്നാൽ ചിലർ വെറുപ്പിന്റെ മാൾ തുറന്നതായും താക്കൂർ ആരോപിച്ചു. ഇതിനായി രാഹുൽ ഗാന്ധി അവർക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്നുള്ളത് വ്യക്തമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മം സാമൂഹിക നീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ ഡിഎംകെ നേതാവായ എ രാജയും സനാതൻ ധർമ്മത്തെ പകർച്ചവ്യാധികളോട് ഉപമിച്ചിരുന്നു.