ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ ബ്രിക്‌സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. ഐടി, ടെലികോം, ഫിൻടെക്, എഐ, അർദ്ധചാലകങ്ങൾ തുടങ്ങിയ മേഖലകളെ പ്രശംസിച്ച അദ്ദേഹം, ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന കാഴ്ചപ്പാടാണ് ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ആഗോള സമ്പദ്‌വ്യവസ്ഥയിലെ കുഴപ്പങ്ങൾക്കിടയിലും, നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. താമസിയാതെ, ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറും. വരും വർഷങ്ങളിൽ ഇന്ത്യ ലോകത്തിന്റെ വളർച്ചാ യന്ത്രമാകുമെന്നതിൽ സംശയമില്ല”- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ, ആളുകളുടെ വരുമാനത്തിൽ ഏകദേശം മൂന്നിരട്ടി വർധനയുണ്ടായതായും, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ സ്ത്രീകൾ നിർണായക പങ്കുവഹിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിക്‌സ് ബിസിനസ് കൗൺസിലിന്റെ പത്താം വാർഷികത്തിൽ സംസാരിക്കവെ 2009ലെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൗൺസിൽ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ബ്ളോക്കിലെ മറ്റ് നേതാക്കളുമായി ആഗോള സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രിക്‌സ് നേതാക്കളുടെ റിട്രീറ്റിലും മോദി പങ്കെടുത്തു.