മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നൽകിയെന്നാണ് ഹർജിക്കാരായ ആർ.എസ്.ശശികുമാറിൻെറ ആരോപണം.
അതേസമയം കേസില്‍ വീണ്ടും വാദം കേള്‍ക്കാനുള്ള തീരുമാനത്തിനെതിരെ ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍ ആണ് ഇടക്കാല ഹര്‍ജി നല്‍കിയത്. കേസിന്റെ സാധുത ഒരു തവണ പരിശോധിച്ചതാണെന്നും, വീണ്ടും പരിശോധിക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിയിലെ വാദം.
ദുരിതാശ്വാസ നിധിയില്‍നിന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം അനുവദിച്ചതും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.