ഒരു മൃഗവും ആക്രമിക്കില്ല, എളുപ്പം വിളവെടുക്കാം.

0
78

പിലാത്തറ: കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ആളൊഴിഞ്ഞ ശ്മശാന പറമ്ബുകളും ആള്‍പെരുമാറ്റമില്ലാത്ത പുരയിടങ്ങളിലും കാടുകയറിയ പ്രദേശങ്ങളിലും ഇനി ഔഷധച്ചെടികള്‍ വളരും.ആവശ്യക്കാര്‍ക്ക് ഗുണമേന്മയുള്ള നാട്ടുമരുന്നുകളും കര്‍ഷകര്‍ക്ക് നല്ല വരുമാനവും ലഭിക്കുന്ന ഈ പദ്ധതി കേരളത്തിലെ ആദ്യത്തെ ഔഷധ ഗ്രാമമെന്ന ഖ്യാതിയാണ് കല്യാശ്ശേരിക്ക് നല്‍കുന്നത്.

എം വിജിൻ എം.എല്‍.എയുടെ നേതൃത്വത്തിലാണ് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാകുന്നത്. ഔഷധകൃഷിയുടെ ആദ്യഘട്ടമായി ലക്ഷക്കണക്കിന് കുറുന്തോട്ടി ചെടികളാണ് നട്ടത്. കടന്നപ്പള്ളി പാണപ്പുഴ, ഏഴോം, കണ്ണപുരം പഞ്ചായത്തുകളില്‍ 25 ഏക്കറിലാണ് പൈലറ്റ് പ്രോജക്‌ട് ആയി ഇത്തവണ കൃഷി ഇറക്കിയത്. അടുത്ത വര്‍ഷത്തോടെ പത്തു പഞ്ചായത്തുകളിലുമായി പുതുതായി 100 ഏക്കറിലേക്ക് ഇത് വ്യാപിപ്പിക്കും.

കൃഷിവകുപ്പിന്റെ സഹായത്തോടെ 16 ലക്ഷം രൂപയാണ് ആദ്യഘട്ടമായി ലഭിച്ചത്. കര്‍ഷകര്‍ക്ക് പുതിയ വരുമാന പദ്ധതി ആണ് ലക്ഷ്യമിടുന്നത്. പൂര്‍ണ്ണമായും നടപ്പായാല്‍ 200 ഓളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. തൊഴിലുറപ്പ് തൊഴിലാളികളെയും പ്രയോജനപ്പെടുത്തും.

എളുപ്പത്തില്‍ വിളവ്, വന്യമൃഗഭീഷണിയില്ല

കുറുന്തോട്ടി കൃഷിക്ക് പ്രത്യേകതകള്‍ ഏറെയുണ്ട്. ആറുമാസം കൊണ്ട് വിളവെടുക്കാം. കാട്ടു മൃഗങ്ങളുടെയും, കീടങ്ങളുടെയും മറ്റു ഉപദ്രവവും മൂലം കൃഷി നശിക്കില്ല .തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയുടെ ഇടയില്‍ ഇടവിളയായും കൃഷി ചെയ്യാം. ചുരുങ്ങിയ സമയം കൊണ്ട് വിളവെടുക്കാൻ കഴിയുന്നത് കര്‍ഷകര്‍ക്കും ആശ്വാസമാണ്.

നിലവില്‍ ആവശ്യമുള്ളതില്‍ മുപ്പത് ശതമാനം കുറുന്തോട്ടി മാത്രമേ വിപണിയില്‍ ലഭിക്കുന്നുള്ളൂ .കല്യാശ്ശേരി മണ്ഡലത്തിലെ വിളവെടുപ്പോടെ ഏറെക്കുറെ ക്ഷാമം പരിഹരിക്കും. തൃശ്ശൂര്‍ ആസ്ഥാനമായ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയാണ് ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലായിരുന്നു നട്ടുപിടിപ്പിക്കാനുള്ള ചെടികള്‍ ഒരുക്കിയത്. ഭാവിയില്‍ ഔഷധ ഗ്രാമം പദ്ധതി ടൂറിസവുമായി ബന്ധിപ്പിച്ച്‌ കൂടുതല്‍ തൊഴില്‍ സംരംഭങ്ങളുണ്ടാക്കുമെന്നും എം.വിജിൻ എം.എല്‍.എ പറഞ്ഞു.വിളവെടുത്ത് പൊതുമേഖലാ സ്ഥാപനമായ ഔഷധി, മറ്റ് പ്രമുഖ ആയുര്‍വേദ മരുന്ന് കമ്ബനികള്‍ എന്നിവയ്ക്കാണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന കുറുന്തോട്ടി നല്‍കുന്നത്.

കൃഷി ഇങ്ങനെ

ഒരടി ഉയരത്തില്‍ താഴെയായി വളം ചെയ്യാനും കള പറിക്കാനും സൗകര്യത്തില്‍ നിശ്ചിത അളവിലുള്ള മണ്‍കൂനകളില്‍ ചെടി നടണം

 കുമ്മായവും ജൈവവളവും ഇടണം

വളരുമ്ബോള്‍ ഗോമൂത്രലായനി തളിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here