കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ആംബുലൻസ് സേവനം സമയത്ത് കിട്ടാത്തത് കാരണം ചികിത്സ വൈകി മരിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ആംബുലൻസ് ഡ്രൈവർ ആന്‍റണി. പണം മുൻകൂറായി നൽകിയാലെ ആംബുലൻസ് എടുക്കൂ എന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് ആന്‍റണി പറഞ്ഞു. മരിച്ച അസ്മയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരം കാത്ത് നിന്നത് കൊണ്ടാണ് ആംബുലൻസ് എടുക്കാൻ വൈകിയതെന്ന് ആന്‍റണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആംബുലൻസ് വൈകിയെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. പണം മുന്‍കൂട്ടി നല്‍കാത്തതിന്‍റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തിലാണ് അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയത്. വടക്കൻ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. പിന്നാലെ ആംബുലൻസ് ഡ്രൈവർക്കെതിരെ അസ്മയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്. ആംബുലൻസ് ഫീസ് സംഘടിപ്പിച്ച് നൽകി അരമണികൂറോളം വൈകിയാണ് സർവീസ് നടത്തിയത് എന്നാണ് ബന്ധുക്കളുടെ പരാതി.
കടുത്ത പനി ബാധിച്ച് ഇന്നലെ രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കെഎൽ 01 ബിഎ 5584 നമ്പർ ആംബുലൻസ് ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്നു. ഈ ആംബുലൻസിൽ രോഗിയെ കയറ്റിയ ശേഷമാണ് ഡ്രൈവർ കൈയ്യിൽ എത്ര പണമുണ്ടെന്ന് ചോദിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. 700 രൂപയാണ് ഉണ്ടായിരുന്നത്. 900 രൂപ ആവശ്യപ്പെട്ട ഡ്രൈവർ ഇതില്ലാതെ മുന്നോട്ട് പോകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. പണം ബൈക്കിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ തയ്യാറായില്ല. ഈ സമയത്ത് രോഗി കൂടുതൽ അവശയായി. പണം സംഘടിപ്പിച്ച് വന്ന ശേഷമാണ് ആംബുലൻസ് പുറപ്പെട്ടത്. എറണാകുളം ജനറൽ ആശുപത്രിയിലെത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.