വഴിമുട്ടി പാചകത്തൊഴിലാളികള്‍.

0
100

തിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറക്കാൻ ഇനി ദിവസങ്ങള്‍ മാത്രം. പക്ഷേ, സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തെ വേതനം ഇനിയും കിട്ടിയിട്ടില്ല.

മാര്‍ച്ച്‌ മാസത്തെ വേതനമായ 13,000 രൂപയില്‍ സര്‍ക്കാര്‍ ആകെ നല്‍കിയത് 4000 രൂപ. വേനലവധിയായ ഏപ്രില്‍, മേയ് മാസങ്ങളില്‍ 2000 രൂപ വീതം നല്‍കണമെങ്കിലും അതും കുടിശ്ശിക. സ്കൂള്‍ വിപണിയെല്ലാം അവസാനത്തിലേക്ക് കടക്കുമ്ബോഴും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ബാഗും പുസ്തകങ്ങളുമെല്ലാം എങ്ങനെ വാങ്ങുമെന്നറിയാതെ നീറിക്കഴിയുകയാണ് പാചകത്തൊഴിലാളികള്‍.

കൂലി ചോദിക്കുമ്ബോഴെല്ലാം കേന്ദ്രം നിര്‍ദേശിക്കുന്ന കൂലി പ്രതിമാസം 1000 രൂപയാണെന്നും എന്നാല്‍, കേരളത്തില്‍ ദിവസം 600 രൂപ നല്‍കുന്നുണ്ടെന്നുമുള്ള കണക്കാണ് സര്‍ക്കാര്‍ നിരത്തുന്നത്. 13,923 പാചകത്തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. 500 കുട്ടികള്‍ വരെയുള്ള സ്കൂളുകളില്‍ ഉച്ചഭക്ഷണം തയാറാക്കുന്നതിന് 600 രൂപയാണ് കൂലി. 500 കുട്ടികളില്‍ കൂടുതല്‍ എത്രയാണെങ്കിലും 675 രൂപ. 80 വയസ്സ് വരെ പ്രായമുള്ളവര്‍ സ്കൂളുകളില്‍ പണിയെടുക്കുന്നുണ്ട്. 35 ഉം 45 ഉം വര്‍ഷം ജോലിയെടുത്ത ശേഷം ആരോഗ്യകാരണങ്ങളാല്‍ ജോലിയവസാനിപ്പിക്കുന്നവര്‍ വെറും കൈയോടെയാണ് പടിയിറങ്ങുന്നത്. വിധവകളും നിര്‍ധനരുമടക്കം അതിസാധാരണക്കാരാണ് ഈ പണിയെടുക്കുന്നത്. കൂലി 750 രൂപയാക്കുമൊന്നൊക്കെ പ്രഖ്യാപനങ്ങളുണ്ടെങ്കിലും ഉള്ള കൂലി കൃത്യമായി കിട്ടിയാല്‍ മതിയെന്നാണ് അധികപേരുടെയും നിലപാട്.

സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നിലപാടിലേക്ക് നീങ്ങുകയാണ് പാചകത്തൊഴിലാളികള്‍. കേരള സ്കൂള്‍ വര്‍ക്കേഴ്സ് അസോസിയേഷൻ (കെ.എസ്.ഡബ്ല്യു.എ) ജൂണ്‍ അഞ്ചിന് അവകാശദിനമായി ആചരിക്കാനും ജൂണ്‍ 24ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തുടര്‍ന്നും സമരത്തെ അവഗണിക്കുകയാണെങ്കില്‍ ജോലി നിര്‍ത്തിവെച്ച്‌ സമരത്തിലേക്ക് കടക്കാൻ നിര്‍ബന്ധിതരാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സുജോബി ജോസ്, വി. രമാദേവി, വിമല ബാബു, സിജി രഘു, ത്രേസ്യാമ്മ ബിജു എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here