ഇന്ത്യൻ സിനിമയുടെ പിതാവ് ദാദസാഹിബ് ഫാൽക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ എഴുപത്തിയൊമ്പതാം ചരമവാർഷികം. ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെയുടെ ആദ്യ ചിത്രം ‘രാജാ ഹരിശ്ചന്ദ്ര’യാണ്. ഭാരതത്തിലെ ആദ്യ മുഴുനീള ഫീച്ചർ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു. പത്തൊമ്പതുവർഷക്കാലയളവിലെ ചലച്ചിത്രജീവതത്തിൽ 95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളുമാണ് ഫാൽക്കെ സംഭാവനചെയ്തത്. മോഹിനി ഭസ്മാസുർ (1913),സത്യവാൻ സാവിത്രി (1914),ലങ്ക ദഹൻ (1917), ശ്രീകൃഷ്ണ ജനം(1918), കാളിയ മർദ്ദൻ (1919) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്.
1969 ൽ ഭാരതസർക്കാർ ദാദാസാഹിബ് ഫാൽക്കെയെ ആദരിച്ചുകൊണ്ട് തുടങ്ങിയ പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഏറ്റവും വലിയ പുരസ്കാരമാണ് ഇത്. ഭാരതീയ ചലച്ചിത്രത്തിന് നൽകപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ് ഈ അവാർഡ് നൽകുന്നത്.
മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു പുരോഹിത കുടുംബത്തിലാണ് ഫാൽക്കേയുടെ ജനനം. ജെ.ജെ. സ്കൂൾ ഒഫ് ആർട്‌സിലും ബറോഡയിലെ കലാഭവനിലും പഠിച്ചു. പിന്നീട് ആർക്കിടെക്ചറും അഭ്യസിച്ചു. പെയിന്റിങ്ങിലും നാടകാഭിനയത്തിലും മാജിക്കിലും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നു. അച്ചടിശാല തുടങ്ങിയ ഫാൽക്കെ സിനിമയിലേക്കു തിരിഞ്ഞു. പ്രഥമ ഇന്ത്യൻ കഥാചിത്രം രാജാ ഹരിശ്ചന്ദ്ര (1913) നിർമിച്ചു. ഭസ്മാസുരമോഹിനി, ഗംഗാവതാരം, സാവിത്രി, ലങ്കാദഹൻ, ശ്രീകൃഷ്ണജന്മ, സേതുബന്ധനം തുടങ്ങി നൂറോളം ചിത്രങ്ങൾ അദ്ദേഹം സംഭാവന ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചത് ഫാൽക്കേയാണ്.