‘അഭിനയം നിർത്തിയിട്ടും സത്യൻ അന്തിക്കാട്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകർ വിളിച്ചുകൊണ്ടേയിരുന്നു. ഷീല ഇല്ലെങ്കിൽ സിനിമ എടുക്കില്ലെന്ന് വരെ പറഞ്ഞു. ഇനി അഭിനയിക്കുമ്പോൾ മാത്രമേ അകലെ എന്ന സിനിമ എടുക്കൂ എന്നാണ് ശ്യാമപ്രസാദ് പറഞ്ഞത്. ആ സമയത്താണ് നടി വനിതയും ഭർത്താവ് കൃഷ്ണചന്ദ്രനും ചെന്നൈയിലെത്തിയ മാതാ അമൃതാനന്ദമയി അമ്മയെ കാണാൻ പോകുന്ന കാര്യം പറഞ്ഞത്. അപ്പോഴും എനിക്ക് സിനിമാ നടിമാരെയോ നടന്മാരെയോ കാണുന്നത് ഇഷ്ടമല്ല, ഇതുപോലുള്ള വലിയ മനുഷ്യരെ കാണാനാണ് ഇഷ്ടം. പത്രക്കാര്, കഥ എഴുതുന്നവർ ഇവരെയൊക്കെ കാണണമെന്നാണ് ഞാൻ സ്വപ്നം കാണുന്നത്. കമലാദാസ്, കെ ആർ മീര, തകഴി ശിവശങ്കരപ്പിള്ള തുടങ്ങിയവരെയൊക്കെ കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്.
അങ്ങനെ അമ്മയെ കാണാൻ ഞാൻ അവരോടൊപ്പം പോയി. എന്നെ കണ്ടയുടൻ അമ്മ പറഞ്ഞു ഞാനൊന്ന് കെട്ടിപ്പിടിക്കട്ടെ എന്ന്. എന്നിട്ട് അമ്മ എന്റെ തോളിൽ കുറേ സമയം കിടന്നു. എന്റെ കണ്ണ് നിറഞ്ഞു. ഇത്രയും വലിയൊരാൾ എന്നെ കെട്ടിപ്പിടിച്ചു. അന്ന് ഞാൻ അമ്മയോട് പറഞ്ഞു. അമ്മാ, ഞാൻ അഭിനയം നിർത്തി. ഞാൻ ആശയ്ക്ക് വേണ്ടി സിനിമയിൽ വന്നതല്ല. പണത്തിനു വേണ്ടിയാണ്. ഞങ്ങളുടെ വീട്ടിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാം നിർത്തി. പത്ത് തലമുറയ്ക്ക് ജീവിക്കാനുള്ള കാശ് ഞാനുണ്ടാക്കിയിട്ടുണ്ട്. ഇനി അഭിനയിക്കണോ എന്ന്. അന്ന് അമ്മ പറഞ്ഞതാണ്, ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ ജിവിച്ച് തീർക്കാനുള്ളതല്ല, നടിയായി ജീവിക്കാനുള്ളതാണ്. മരണം വരെയും നിങ്ങൾ അഭിനയിക്കണം. അവിടുന്ന് ഇറങ്ങിയയുടൻ ഞാൻ സത്യനെ വിളിച്ച് മനസിനക്കരെയിൽ അഭിനയിക്കാമെന്ന് പറയുകയായിരുന്നു.’- ഷീല പറഞ്ഞു.