ദില്ലി: ഐപിഎല്ലില്‍ മിച്ചല്‍ മാർഷിന്‍റെ ഓള്‍റൗണ്ട് മികവും ഫിലിപ് സാള്‍ട്ട്, അക്സർ പട്ടേല്‍ എന്നിവരുടെ വെടിക്കെട്ടും സ്വന്തം മൈതാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സിന് ജയമൊരുക്കിയില്ല. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍
സണ്‍റൈസേഴ്സ് ഹൈദരാബാദ് 9 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ക്യാപിറ്റല്‍സിന് 20 ഓവറില്‍ 188/6 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ. ഫിഫ്റ്റികള്‍ നേടിയ
ഫിലിപ് സാള്‍ട്ടും മിച്ചല്‍ മാർഷും 112 റണ്‍സിന്‍റെ ഗംഭീര കൂട്ടുകെട്ടുണ്ടാക്കിയത് പിന്നീട് വന്ന ഡല്‍ഹി ബാറ്റർമാർക്ക് മുതലാക്കാനായില്ല. മാർഷ് നേരത്തെ നാല് വിക്കറ്റും നേടിയിരുന്നു.
മറുപടി ബാറ്റിംഗില്‍ ഫീലിപ് സാള്‍ട്ടും മിച്ചല്‍ മാർഷും ഒഴികെയുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍നിര ബാറ്റർമാരൊന്നും ഉത്തരവാദിത്തം കാണിച്ചില്ല. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ഭുവി ക്യാപ്റ്റന്‍ ഡേവിഡ് വാർണറെ ബൗള്‍ഡാക്കി. ഇതിന് ശേഷം ക്രീസിലൊന്നിച്ച സാള്‍ട്ട്-മാർഷ് സഖ്യം 112 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി ഡല്‍ഹിക്ക് വലിയ പ്രതീക്ഷ നല്‍കിയ ശേഷമാണ് 12-ാം ഓവറില്‍ പിരിഞ്ഞത്. 35 പന്തില്‍ 9 ഫോറുകളോടെ 59 റണ്‍സെടുത്ത സാള്‍ട്ടിനെ മായങ്ക് മർക്കാണ്ഡെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ശേഷം ക്രീസിലെത്തിയ മനീഷ് പാണ്ഡെ തൊട്ടടുത്ത ഓവറില്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. അഭിഷേക് ശർമ്മയെ ക്രീസ് വിട്ട് നേരിടാന്‍ ശ്രമിച്ച മനീഷിനെ(3 പന്തില്‍ 1) ക്ലാസന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു.