800 വർഷത്തോളം പഴക്കമുള്ള മമ്മി കയ്യിൽ സൂക്ഷിച്ചതിന് പെറുവിയൻകാരനായ യുവാവ് അറസ്റ്റിൽ. പിടിയിലായപ്പോൾ തന്റെ കൈവശമുള്ളത് മമ്മി അല്ലെന്നും ആത്മീയ കാമുകിയാണെന്നും യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. തന്റെ ഫുഡ് ഡെലിവറി ബാഗിലായിരുന്നു ഇയാൾ മമ്മിയെ സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂലിയോ സീസർ ബെർമെജോ എന്ന 26 -കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവാനിറ്റ എന്നായിരുന്നു ഇയാൾ തന്റെ ആത്മീയ കാമുകിയെന്ന് വിശേഷിപ്പിച്ച മമ്മിക്ക് പേരിട്ടിരുന്നത്.
തന്നോടൊപ്പമുള്ളത് മമ്മിയാണെന്ന് അംഗീകരിക്കാൻ മടിച്ച യുവാവ് ഇത് തൻറെ ആത്മീയ കാമുകിയാണന്ന വാദത്തിൽ ഉറച്ചുനിന്നു. പൊലീസ് നിരവധി തവണ ഇയാളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ജൂലിയോ സമ്മതിച്ചില്ല. വർഷങ്ങളായി ജുവാനിറ്റ തന്റെ വീട്ടിലാണ് താമസിക്കുന്നത് എന്നും തങ്ങൾ ഇരുവരും ഒരുമിച്ച് ഒരു കട്ടിലിൽ ആണ് ഉറങ്ങുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.