വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിലും ഭീകരമാണ് തുർക്കിയിലും സിറിയയിലും സംഭവിച്ച ഭൂചലനത്തിന്റെ നാശനഷ്ടങ്ങൾ. ഒരുപക്ഷേ, ഇത്രമാത്രം വലിയൊരു ദുരന്തത്തിന് ലോകം ഈ പതിറ്റാണ്ടിൽ സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല. പക്ഷേ, എന്നിട്ടും തുർക്കിയിലെ ഒരു നഗരം മാത്രം പറയത്തക്ക കേടുപാടുകൾ ഒന്നുമില്ലാതെ ഭൂകമ്പത്തെ അതിജീവിച്ചു. ഒരു മരണം പോലും ഈ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാണ് ആ നഗരം എന്നറിയാമോ?
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ കഹ്റാമൻമറാഷിൽ നിന്ന് വെറും 70 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന യസിലികാന്റ് എന്ന പട്ടണമാണ് അത്. ഇർസിൻ എന്നാണ് ഈ പട്ടണം പൊതുവിൽ അറിയപ്പെടുന്നത്. 31,732 ആളുകൾ താമസിക്കുന്ന ഈ പട്ടണം ഭൂകമ്പം ഏറ്റവും അധികം നാശംവിതച്ച ഹതായി പ്രവിശ്യയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഭൂകമ്പത്തിൽ ചില കെട്ടിടങ്ങൾ വാസയോഗ്യമല്ലാതായി എന്നതല്ലാതെ മറ്റൊരു നാശനഷ്ടവും ഈ പട്ടണത്തിൽ സംഭവിച്ചില്ല.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും ഇർസിനെക്കാൾ അകലെ സ്ഥിതി ചെയ്യുന്ന നഗരങ്ങൾ പോലും തകർന്നടിഞ്ഞപ്പോഴാണ് ഇന്നും ഒരു അത്ഭുതമായി ഇർസിൻ അതിജീവിക്കുന്നത്. ഈ വലിയ ദുരന്തത്തിൽ നിന്നും ഇർസിനെ അതിജീവിക്കാൻ പ്രാപ്തമാക്കിയത് ഇവിടുത്തെ കർശനമായ നിയമങ്ങളാണ് എന്നാണ് പൊതുവെ പറയുന്നത്. അനധികൃതമായി ഒരു കെട്ടിടം പോലും ഇവിടെ നിർമ്മിക്കാൻ ആർക്കും അനുവാദമില്ല. ഇനി ആരെങ്കിലും അത്തരത്തിലുള്ള നിർമ്മാണ പ്രവൃത്തികളിൽ ഏർപ്പെട്ടാൽ തൊട്ടടുത്ത നിമിഷം തന്നെ അത് ഭരണാധികാരികൾ ഇടപെട്ട് പൊളിച്ചു നീക്കും.
കൂടാതെ അംബരചുംബികളായ കെട്ടിടങ്ങളും ഇവിടെ കാണാൻ സാധിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ മലനിരകളാലും കുന്നുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഈ നഗരത്തിൽ പ്രകൃതിയെ മുറിപ്പെടുത്തി കൊണ്ടുള്ള യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതിയില്ല. ഇപ്പോൾ ഭൂകമ്പത്തിൽ നിസ്സഹായരായിപ്പോയ നിരവധി ആളുകൾ ആണ് ഇർസിനിലേക്ക് അഭയം തേടി എത്തിക്കൊണ്ടിരിക്കുന്നത്. നഗരത്തിലെ ജനസംഖ്യ ഇപ്പോൾ 50 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇസ്കെൻഡറുൻ ഉൾക്കടലിനു സമീപത്തായി നൂർ പർവത നിരകളുടെ പടിഞ്ഞാറൻ ഭാഗത്തായാണ് ഇർസിൻ ജില്ല സ്ഥിതി ചെയ്യുന്നത്. ഊഷ്മളമായ കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. മുന്തിരിയും ഓറഞ്ചും എല്ലാം ഇവിടെ സുലഭമായി വിളയും.