അടുത്ത ലോകകപ്പിൽ, ലൂക്കാ മോഡ്രിച്ചിന് പ്രായം 41 ആകും. ക്രൊയേഷ്യയെ നയിക്കാൻ അദ്ദേഹമുണ്ടാകില്ല. അവസാന ലോകകപ്പിൽ കിരീടമെന്ന മോഹം ബാക്കിയാക്കി യാത്ര പറയുന്ന മുൻനിര താരങ്ങളിൽ മോഡ്രിച്ചുമുണ്ട്. എങ്കിലും ക്രൊയേഷ്യയ്ക്ക് ആശ്വസിക്കാം, മൂന്നാം സ്ഥാനം നേടി നായകനെ യാത്രയയപ്പ് നൽകാനായതിൽ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ മൊറോക്കോയെ 2-1 ന് കീഴ്പ്പെടുത്തിയാണ് ക്രയേഷ്യയുടെ വിജയം.
മോഡ്രിച്ചിന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ലോകകപ്പിനാണ് ക്രൊയേഷ്യ ഇക്കുറി എത്തിയത്. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് കപ്പിനും ചുണ്ടിനുമിടയിൽ മോഡ്രിച്ചിനും ക്രൊയേഷ്യയ്ക്കും കിരീടം നഷ്ടമായി. ഇക്കുറിയും ഫൈനൽ സ്വപ്നം കണ്ടായിരുന്നു 37 കാരനായ നായകനും പടയാളികളും ലോക പോരാട്ടത്തിന് എത്തിയത്. എന്നാൽ ഇക്കുറിയും ഭാഗ്യം തുണച്ചില്ല. എങ്കിലും മൂന്നാം സ്ഥാനക്കാരെന്ന ഖ്യാതി നേടാനായി. സെമി ഫൈനലിൽ മെസിയുടെ അർജന്റീനയോടായിരുന്നു ക്രൊയേഷ്യ പരാജയപ്പെട്ടത്.
ലയണല്‍ മെസ്സിയേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും പോലെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും ക്രൊയേഷ്യൻ ഫുട്ബോളിൽ ഒരു യുഗത്തിന്റെയും മഹത്തായ കരിയറിന്റെയും അവസാനം കൂടിയാണ് മോഡ്രിച്ചിന്റെ വിടപറച്ചിൽ. ലോക ഫുട്ബോളിൽ ക്രൊയേഷ്യ ഇന്ന് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ അത് ലൂക്ക മോഡ്രിച്ച് എന്ന നിശബ്ദ നായകൻ കാരണമാണ്. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കളിക്കാരൻ ആരെന്ന് ചോദിച്ചാൽ മോഡ്രിച്ച് എന്ന് ഉറപ്പിച്ച് പറയാം.