തിരുവനന്തപുരം: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യക്കതിരെ ബുധനാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കായിട്ടാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഇന്നലെ പുലര്‍ച്ചെ അബുദാബി വഴിയാണ് തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20 കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇന്നലത്തെ ടീം പരിശീലനം യാത്രാക്ഷീണം കാരണം ഒഴിവാക്കിയിരുന്നു.
ഇതിനിടെ ഒഴിവുദിവസം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറും അദ്ദേത്തോടൊപ്പമുണ്ടായിരുന്നു. ഇരുവരും ക്ഷേത്രസന്ദർശനത്തിന്റെ ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ഇരുവരും നവരാത്രി ആശംകളും നേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ വംശജനാണ് കേശവ്. താരത്തിന്റെ കുടുംബം ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ളവരാണ്.
ബുധനാഴ്ചയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങി. ദക്ഷിണാഫ്രിക്കന്‍ ടീമിന് പിന്നാലെ ഇന്ത്യന്‍ ടീം ഇന്ന് തിരുവനന്തപുരത്തെത്തി. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഹൈദരാബാദില്‍ നിന്നാണ് എത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാാണ് ഗ്രീന്‍ഫീല്‍ഡ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.