കാലിത്തീറ്റയ്ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ട്രെയിന്‍ വഴി എത്തിക്കും: മന്ത്രി ജെ.ചിഞ്ചുറാണി

0
41

കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരമേഖലയിലെ ശാസ്ത്രീയ രീതികളും നൂതന അറിവുകളും കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്‌സ് തുടങ്ങിയ ഫെസിലിറ്റേഷന്‍ കേന്ദ്രം (ഫേസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടു മാസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള ചിക്ക് മാഷ്, കറവപ്പശുക്കളുടെ ഊര്‍ജക്കുറവ് പരിഹരിക്കാനും പാലുല്‍പാദനം കൂട്ടാനും സഹായിക്കുന്ന മില്‍ക്ക് ബൂസ്റ്റര്‍, കിടാരികള്‍ക്കുള്ള തീറ്റയായ 20 കിലോയുടെ കാഫ് സ്റ്റാര്‍ട്ടര്‍ എന്നിവയും മന്ത്രി പുറത്തിറക്കി.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ട്രെയിന്‍ വഴി കാലിത്തീറ്റ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാനുള്ള പദ്ധതി ഉടന്‍ നടപ്പിലാക്കും. കടത്തുകൂലിയില്‍ ഇളവ് നല്‍കുന്നതിനു വേണ്ടി കേന്ദ്ര റെയില്‍ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

പശുവിന്റെ പൂര്‍ണമായ ആരോഗ്യവിവരം മൈക്രോ ചിപ്പില്‍ സൂക്ഷിച്ചു വയ്ക്കുന്ന ഇ-സമൃദ്ധ് പദ്ധതി പത്തനംതിട്ട ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഇതുവഴി എങ്ങനെ ശാസ്ത്രീയമായി പാലുല്‍പാദനം വര്‍ധിപ്പിക്കാം എന്നതാണ് പരിശോധിക്കുന്നത്.

ഓമന മൃഗങ്ങള്‍ക്കുള്ള തീറ്റകൂടി ഉണ്ടാക്കാന്‍ പാകത്തിന് കേരള ഫീഡ്‌സ് വിപുലീകരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങളില്ലാത്തതിനാല്‍ വലിയ സാധ്യതകളാണ് ഈ മേഖലയിലുള്ളത്. പുതിയ ചുവടുവയ്പ് നടത്താനുള്ള സാധ്യതകള്‍ സജീവമായി പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. പുതുക്കിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് മന്ത്രി ആര്‍.ബിന്ദു നിര്‍വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here