രാഹുലിനെ ഉന്നംവെച്ച് ബി.ജെ.പി; കളത്തിലിറങ്ങി സ്മൃതി ഇറാനി

0
41

കല്പറ്റ: പരമ്പരാഗതമായി നെഹ്രുകുടുംബം ജയിച്ചുവന്ന അമേഠിയിൽ രാഹുൽ ഗാന്ധിയെ കീഴടക്കിയ തന്ത്രം ബി.ജെ.പി. വയനാട്ടിലും പയറ്റുന്നു. ആദ്യതവണ പരാജയപ്പെട്ടശേഷം മണ്ഡലം കേന്ദ്രീകരിച്ച് സ്മൃതി ഇറാനി നടത്തിയ പ്രവർത്തനങ്ങളാണ് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുലിനെ അമേഠിയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീഴ്ത്തിയത്. വയനാട് മണ്ഡലത്തിലെ തകർപ്പൻ വിജയമാണ് അന്ന് രാഹുലിനും കോൺഗ്രസിനും പിടിവള്ളിയായത്. അമേഠിയിൽ പ്രയോഗിച്ച ആയുധങ്ങൾകൊണ്ടുതന്നെ വയനാട്ടിലും രാഹുലിനെ പ്രതിരോധത്തിലാക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. മണ്ഡലത്തിലെ എം.പി.യുടെ അസാന്നിധ്യം ഉയർത്തിക്കൊണ്ടുവന്നും വികസനകാര്യത്തിൽ വേഗം പോരെന്ന ആക്ഷേപമുന്നയിച്ചുമാണ് ബി.ജെ.പി. രാഹുലിനെ ഉന്നംവെക്കുന്നത്.

സ്മൃതി ഇറാനിയെത്തന്നെ വയനാട്ടിലെ കാര്യങ്ങൾ വിലയിരുത്താൻ നിയോഗിച്ചതും ശ്രദ്ധേയം. രാജ്യത്തെ പിന്നാക്കജില്ലകൾക്കായുള്ള ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ ഉൾപ്പെട്ട വയനാട്ടിലെ നിർവഹണപുരോഗതി വിലയിരുത്താനാണ് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനി ചൊവ്വാഴ്ച വയനാട്ടിലെത്തിയത്. പദ്ധതിനടത്തിപ്പിൽ വീഴ്ചകളാരോപിച്ച അവർ ആദിവാസികോളനികൾ സന്ദർശിച്ചുംമറ്റും ജനങ്ങളിലേക്കിറങ്ങി. അവലോകന യോഗത്തിൽ എം.പി. ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ സന്ദർശത്തിനുപിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം രാഹുലിന്റെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളുമായി രംഗത്തുവരുന്നുണ്ട്. മേയ് രണ്ടാംവാരത്തിനുള്ളിൽ രാഹുലും മണ്ഡലത്തിലെത്തുമെന്നാണ് വിവരം.

ആറുമാസത്തോളമായി മണ്ഡലത്തിലെ കാര്യങ്ങൾ ബി.ജെ.പി. കേന്ദ്രനേതൃത്വം ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. രാജ്യസഭാംഗമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ള നേതാക്കളുടെ ആദിവാസി കോളനികളിലേക്കുള്ള സന്ദർശനവുംമറ്റും ഇതിന്റെ ഭാഗമാണ്. അർജുൻ മുെണ്ട, അനുരാഗ് ഠാക്കൂർ തുടങ്ങിയ കേന്ദ്രമന്ത്രിമാർ അടുത്തുതന്നെ വയനാട് സന്ദർശിക്കും. ബി.ജെ.പി. കേന്ദ്രനേതാക്കളും വരുമെന്ന് ജില്ലയുടെ സംഘടനാചുമതലയുള്ള സഹപ്രഭാരി സന്ദീപ് വാര്യർ പറഞ്ഞു.

രാഹുൽ അമേഠിയെ കൈയൊഴിഞ്ഞതിനെക്കാൾ മോശമായാണ് വയനാടിനെ കൈയൊഴിഞ്ഞതെന്നാണ് ബി.ജെ.പി.യുടെ പ്രചാരണം. അതോടൊപ്പം വയനാട്ടിലെ ആദിവാസിമേഖലയിലെ പ്രശ്നങ്ങൾ ദേശീയതലത്തിൽത്തന്നെ ചർച്ചയാക്കാമെന്നും അവർ കരുതുന്നു. പരിസ്ഥിതിപ്രശ്നങ്ങൾ, ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ, എങ്ങുമെത്താത്ത നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാത തുടങ്ങിയ വിഷയങ്ങളും പാർട്ടി ഏറ്റെടുക്കും. 2024-ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ തുടർന്നാൽ എതിരാളിയായി പ്രമുഖ നേതാക്കളിലാരെങ്കിലും എത്തുകയുംചെയ്യും. അടുത്ത തിരഞ്ഞെടുപ്പിൽ രാഹുലിനെതിരേ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അമേഠിയിൽനിന്ന് ഒളിച്ചോടാൻ താൻ രാഹുൽ ഗാന്ധി അല്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. സ്മൃതി ഇറാനിയുടെ രാഷ്ട്രീയപരിപ്പ് വേവുന്ന ചട്ടിയല്ല വയനാടെന്ന് കല്പറ്റ എം.എൽ.എ.യും കെ.പി.സി.സി. വർക്കിങ് പ്രസിഡന്റുമായ ടി. സിദ്ദീഖ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here