18 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് 12 മാസംകൊണ്ട് പൂര്‍ത്തിയാക്കി മൈത്രി തന്റെ മിടുക്കുതെളിയിച്ചു.
സൂറത്ത്: സൂറത്തിന്റെ അഭിമാനമായ മൈത്രി പട്ടേല്‍ എന്ന കര്‍ഷകപുത്രി. സ്വപ്‌നങ്ങൾ കാണുകയും, അതിനെ യാഥാർഥ്യമാക്കുകയും ചെയ്ത് വിജയം വരിച്ചു. പത്തൊന്‍പതു വയസ്സ് മാത്രം പ്രായമായുള്ള മൈത്രി ഏറ്റവും പ്രായംകുറഞ്ഞ കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന പദവിയും നേടിയെടുത്തു.
”നാടിന്റെ പ്രചോദനവും ആവേശവുമാണിവൾ , ” -ബുധനാഴ്ച മൈത്രിയെ കണ്ട ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിശേഷിപ്പിച്ചു. മൈത്രിയുടെ കുതിപ്പ് ആകാശോന്നതിയിലേക്ക് ഉയരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കൊമേഴ്‌സ്യല്‍ പൈലറ്റ് പരിശീലനം അമേരിക്കയിലായിരുന്നു. 18 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് 12 മാസംകൊണ്ട് പൂര്‍ത്തിയാക്കി മൈത്രി തന്റെ മിടുക്കുതെളിയിച്ചു. സൂറത്തിലെ കാന്തി പട്ടേല്‍ എന്ന കര്‍ഷകന്റെ മകളായ മൈത്രി, ചെറുപ്പംതൊട്ടേ പൈലറ്റാവുകയെന്ന സ്വപ്നം മനസ്സില്‍ താലോലിച്ചിരുന്നു.
സൂറത്തില്‍നിന്ന് യാത്രക്കാരെ മുംബൈ വിമാനത്താവളത്തില്‍ എത്തിക്കുന്ന ജോലി ചെയ്ത കാന്തി പട്ടേല്‍, എയര്‍പോര്‍ട്ടിലെത്തിയാല്‍, വിമാനങ്ങള്‍ ഇറങ്ങുന്നതും, പറന്നുയരുന്നതും നോക്കിനില്‍ക്കുമായിരുന്നു. മകളുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊടുക്കാന്‍ അവിടെവെച്ചാണ്. ഉറച്ചതീരുമാനമെടുത്തതെന്ന് അദ്ദേഹം പറയുന്നു. സൂറത്ത് നഗരസഭയിലെ ആരോഗ്യവിഭാഗത്തില്‍ ആയയായ അമ്മ രേഖയും മൈത്രിക്കൊപ്പം താങ്ങായി നിന്നു. അങ്ങനെയാണ് മകളെ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിച്ചത്. അവള്‍ നന്നായി പഠിക്കുകയും ചെയ്തു – കാന്തി പട്ടേല്‍ പറയുന്നു.