ജയ്‌പൂർ: അയോഗ്യത മുന്നറിയിപ്പു നൽകി സ്പീക്കർ അയച്ച നോട്ടിസിനെതിരെ സച്ചിൻ പൈലറ്റും 18 എംഎൽഎമാരും സമർപ്പിച്ച ഹർജി രാജസ്ഥാൻ ഹൈക്കോടതി അൽപസമയത്തിനകം പരിഗണിക്കും. സച്ചിൻ പക്ഷത്തുള്ള പൃഥ്വിരാജ് മീണയാണ് കോടതിയിൽ ഹർജി നൽകിയത്. പ്രമുഖ അഭിഭാഷകരായ ഹരീഷ് സാൽവയും മുകുൾ റോഹ്തഗിയുമാണ് സച്ചിന്‍ ക്യാംപിനുവേണ്ടി ഹാജരായത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് സ്പീക്കർ സി.പി. ജോഷി, പൈലറ്റ് അടക്കമുള്ള 19 എംഎൽഎമാർക്കെതിരെ അയോഗ്യത മുന്നറിയിപ്പു നൽകി നോട്ടിസ് അയച്ചത്. വെള്ളയാഴ്ചയ്ക്കകം മറുപടി നൽകിയില്ലെങ്കിൽ നിയമസഭാംഗത്വത്തിൽനിന്നു അയോഗ്യരാക്കുമെന്നാണ് നോട്ടിസ്.
കോൺഗ്രസ് പാർട്ടിയിൽനിന്നു രാജിവയ്ക്കാനുള്ള ഒരു നീക്കവും തങ്ങൾ നടത്തുന്നില്ലെന്നാണ് എംഎൽഎമാർ റിട്ട് പെറ്റീഷനിൽ പറഞ്ഞിരിക്കുന്നത്. പാർട്ടിയോടു ചേർന്നു നിൽക്കും. സർക്കാരിനെ താഴെയിറക്കാനോ മറ്റു പാർട്ടികളിൽ ചേരാനോ താൽപര്യമില്ല. പാർട്ടി യോഗത്തിൽ പങ്കെടുത്തില്ലെന്നു കാണിച്ച് അയോഗ്യരാക്കാനാകില്ലെന്നും ഇവർ ഹർജിയിൽ പറയുന്നു.