ചലച്ചിത്ര നടൻ ബാലയുടെ പിതാവ്, നിർമാതാവും സംവിധായകനുമായ ഡോ. ജയകുമാര്‍(72) ചെന്നൈയിൽ അന്തരിച്ചു. അദ്ദേഹം അരുണാചലം സ്റ്റുഡിയോയുടെ ഉടമ കൂടിയാണ്. ചെന്നൈയിലെ അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ മകൾ ചെന്താമരയാണ് ഭാര്യ. മൂന്ന് മക്കളുള്ള അദ്ദേഹത്തിന്റെ മൂത്ത മകൻ ശിവ തമിഴ് ചലച്ചിത്ര സംവിധായകനും, രണ്ടാമത്തെ മകൻ ബാല, ചലച്ചിത്ര നടനുമാണ് . ഒരു മകൾ ശാസ്ത്രജ്ഞയായി ജോലി നോക്കുന്നു.
സിനിമ, ഹ്രസ്വ ചിത്രം, ഡോക്യുമെൻഡറി മേഖലയിൽ നാനൂറിലേറെ പ്രൊജക്ടുകളുടെ ഭാഗമായിട്ടുള്ളയാളാണ് ജയകുമാർ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. ശവസംസ്കാരം ശനിയാഴ്ച ചെന്നൈയിൽ വച്ച് നടക്കും.
ബാല തന്റെ ഫേസ്ബുക്ക് പേജിലൂടെ അച്ഛൻറെ വേർപാടിന്റെ ദുഃഖം പങ്കു വച്ച് എഴുതിയ കുറിപ്പിൽ ഇങ്ങനെ പറയുന്നു.
“ഞാൻ ഒരു നടനാകാൻ കാരണം എന്റെ അച്ഛൻ എന്നിലെ കലയെ തിരിച്ചറിഞ്ഞത് കൊണ്ടാണ് . അദ്ദേഹം മരിക്കുന്നതിന് കുറച്ച് മിനിറ്റുകൾക്ക് മുമ്പ്, ഞാൻ എൻറെ ,അച്ഛന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. തന്റെ പിതാവിന് വേണ്ടി പ്രാർത്ഥിച്ച എല്ലാ പ്രിയപ്പെട്ട സുമനസ്സുകൾക്കും എന്റെ ആത്മാർത്ഥമായ നന്ദി. എന്റെ പ്രിയപ്പെട്ട അച്ഛാ , ഞാൻ അച്ചന്റെ സ്വപ്നം പൂർത്തീകരിക്കും. വിതുമ്പിയ വാക്കുകളിൽ ബാല എഴുതി, അദ്ദേഹത്തിന്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുക.”