‘ഫിഷറീസ് മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ’ ; വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകള്‍ ജിജി

0
42

തിരുവനന്തപുരത്തും കൊല്ലത്തും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി പതിനൊന്നാം ദിനവും തിരച്ചില്‍. ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ വിളിച്ച ഉന്നതതലയോഗം രാവിലെ പതിനൊന്ന് മണിക്ക് നടക്കും. മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി ബന്ധമില്ലെന്ന് വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകള്‍ ജിജി ജോണ്‍ വിമര്‍ശിച്ചു.

ഫിഷറീസ് മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുന്നത്. അദ്ദേഹത്തിന് ഇതിനെ പറ്റിയുള്ള നോളജ് ഇല്ല എന്നേ എനിക്ക് പറയാന്‍ പറ്റൂ. മീഡിയ ഈ വിഷയത്തോട് കാണിക്കുന്ന ആത്മാര്‍ഥത പോലും വകുപ്പിലിരിക്കുന്നവര്‍ കാണിക്കുന്നില്ല എന്നുള്ളതാണ് – ജിജി പറഞ്ഞു.

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും അവര്‍ പ്രതികരിച്ചു. സൈബര്‍ ബുള്ളിയിങ്ങ് ഞാന്‍ കാണുന്നില്ല. ആളുകള്‍ പറഞ്ഞറിയുന്നുണ്ട്. ഇത്രയും വിവരമില്ലാത്തവര്‍ കേരളത്തിലുണ്ടോ എന്ന് ആലോചിച്ച് പോവുകയാണ്. നിങ്ങള്‍ക്ക് വരുമ്പോഴും നിങ്ങള്‍ ഇങ്ങനെ തന്നെ സംസാരിക്കണം. 10 വര്‍ഷം മുന്‍പ് നടന്നിരുന്നെങ്കിലും ഞാന്‍ ഇങ്ങനെ തന്നെ പ്രതികരിക്കുമായിരുന്നു. ഇത് ഇപ്പോഴാണ് നടക്കുന്നത്. ബോധമില്ലാത്ത, വിവരമില്ലാത്ത നിങ്ങളുടെ കൈയില്‍ നെറ്റുണ്ടെന്നത് കൊണ്ട് എന്തും എഴുതി പിടിപ്പിക്കാമെന്നത് വിവരമില്ലായ്മയാണ്. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. ഇന്ന് 10ാം ദിവസം, ഞങ്ങള്‍ ശബ്ദമുയര്‍ത്തിയതുകൊണ്ട് മാത്രം നടക്കുന്ന ഊര്‍ജിതമായ തിരച്ചില്‍ എന്തുകൊണ്ട് ആദ്യത്തെ ദിവസം ഉണ്ടായില്ല എന്നതാണ് ഞാന്‍ ചോദിക്കുന്നത് – ജിജി പറഞ്ഞു.

അതേസമയം, മുതലപ്പൊഴിയില്‍ കാണാതായ ഷിജിനു വേണ്ടി പ്രാദേശിക സ്‌കൂബ ടീം ഇന്നലെ രാവിലെ പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ നേവിയുടെ ഐ എന്‍ എസ് കല്‍പ്പേനി കപ്പലില്‍ പ്രൊഫഷണല്‍ സ്‌കൂബ ടീം എത്തി തിരച്ചില്‍ നടത്തി. ഇന്നും തിരച്ചില്‍ തുടരും. വിഴിഞ്ഞത്തു നിന്ന് കാണാതായ പുല്ലുവിള സ്വദേശി ജോണ്‍ മത്യാസിനായി വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും വള്ളങ്ങളും പരിശോധന തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here