5 ഗോളുകളോടെ മെസ്സി മുന്നിൽ; എംബാപ്പെയും ഹാലൻഡും പിന്നിൽ;

0
3
This combo of photo shows, France's Kylian Mbappe, left, Argentina's Lionel Messi, center, and Norway's Erling Haaland in action during the World Cup soccer tournament, Monday, June 22, 2026. (AP Photo/Derik Hamilton, left, Ashley Landis, and Pamela Smith)

ഹൈദരാബാദ്: ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ഗോൾമഴ പെയ്‌ത ദിനത്തിൽ ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത് ചരിത്ര നിമിഷങ്ങൾക്ക്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മൂന്ന് ഗോൾവേട്ടക്കാരായ ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ് എന്നിവർ ഒരേ ദിവസം ഇരട്ട ഗോളുകളുമായി തിളങ്ങിയതോടെ ലോകകപ്പ് പോരാട്ടം ആവേശത്തിലെത്തി.

ഗ്രൂപ്പ് ഘട്ടത്തിൽ ടീമുകളുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിനൊപ്പം വ്യക്തിഗത റെക്കോർഡുകൾക്കായി ഈ മൂന്ന് ഇതിഹാസങ്ങളും പരസ്‌പരം മത്സരിക്കുന്ന അത്യപൂർവ്വ കാഴ്ച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഈ മൂന്ന് താരങ്ങളും ചേർന്ന് ഇത്തവണ ഇതുവരെ 13 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ഇത് ലോകകപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വ്യക്തിഗത മത്സരവീര്യമായി മാറിക്കഴിഞ്ഞു.

ലോകകപ്പ് ചരിത്രത്തിന്‍റെ നെറുകയിൽ മെസ്സി

ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഓസ്ട്രിയയെ അർജന്‍റീന 2-0 ന് പരാജയപ്പെടുത്തിയപ്പോൾ, ഫുട്ബോൾ ചരിത്രം പൂർണ്ണമായി തിരുത്തിക്കുറിച്ചാണ് ക്യാപ്റ്റൻ ലയണൽ മെസ്സി മൈതാനം വിട്ടത്. കളി തുടങ്ങി എട്ടാം മിനിറ്റിൽ ലഭിച്ച ഒരു പെനാൽറ്റി മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും, 38-ാം മിനിറ്റിൽ തിയാഗോ അൽമാഡയുടെ തകർപ്പൻ പാസിൽ നിന്ന് ആദ്യ ഗോളും, മത്സരത്തിന്‍റെ ഇൻജുറി ടൈമിൽ (90+5 മിനിറ്റ്) ടീമിന്‍റെ രണ്ടാം ഗോളും നേടി മെസ്സി ഇരട്ട ഗോളുകളോടെ ചരിത്രം കുറിച്ചു.

Messi, Mbappe, and Haaland Combine for Historic High-Scoring World Cup Day (AP)

മെസ്സിയുടെ പുതിയ ലോകകപ്പ് റെക്കോർഡുകൾ

  • എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ: ലോകകപ്പിൽ തന്‍റെ ആകെ ഗോൾ നേട്ടം 18 ആക്കി ഉയർത്തിയ മെസ്സി, ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) പുരുഷ റെക്കോർഡും ബ്രസീലിന്‍റെ മാർട്ടയുടെ (17 ഗോളുകൾ) ഒട്ടാകെയുള്ള റെക്കോർഡും തകർത്ത് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തം പേരിൽ മാത്രമാക്കി.
  • തുടർച്ചയായ ഗോൾവേട്ട: ലോകകപ്പിൽ തുടർച്ചയായി 6 മത്സരങ്ങളിൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡിനൊപ്പം (ജസ്റ്റ് ഫോണ്ടെയ്ൻ, ജെയർസീഞ്ഞോ എന്നിവർക്കൊപ്പം) മെസ്സിയെത്തി.
  • പ്രായത്തെ വെല്ലുന്ന വീര്യം: 38 വയസ്സും 364 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ മെസ്സി, ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും സ്വന്തമാക്കി.
  • ഗോൾഡൻ ബൂട്ട് റേസ്: നിലവിലെ ലോകകപ്പിൽ വെറും രണ്ട് മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടിയ മെസ്സി തന്നെയാണ് ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അൾജീരിയക്കെതിരായ ആദ്യ മത്സരത്തിൽ മെസ്സി ഹാട്രിക് നേടിയിരുന്നു.

മെസ്സിയെ പിന്തുടർന്ന് എംബാപ്പെ; ക്ലോസെയുടെ റെക്കോർഡിനൊപ്പം

ലയണൽ മെസ്സിയുടെ റെക്കോർഡ് പ്രകടനത്തിന് പിന്നാലെ ഫിലാഡൽഫിയയിൽ ഫ്രാൻസിന്‍റെ സൂപ്പർ താരം കിലിയൻ എംബാപ്പെയും ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു. ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ എംബാപ്പെ തന്‍റെ ആകെ ലോകകപ്പ് ഗോൾ നേട്ടം 16 ആയി ഉയർത്തി. ഇതോടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ രണ്ടാമതുള്ള ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം എംബാപ്പെ എത്തി. മെസ്സിയുടെ റെക്കോർഡിലേക്ക് ഇനി വെറും രണ്ട് ഗോളുകളുടെ അകലം മാത്രമാണ് എംബാപ്പെയ്ക്കുള്ളത്.

ഫിഫ ലോകകപ്പ് എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടിക

കളിക്കാരൻ (ടീം) ഗോളുകൾ മത്സരങ്ങൾ പതിപ്പുകൾ
1 ലയണൽ മെസ്സി (അർജന്‍റീന) 18 28 2006, 2014, 2018, 2022,2026
2 മിറോസ്ലാവ് ക്ലോസെ (ജർമ്മനി) 16 24 2002, 2006, 2010, 2014
3 കൈലിയൻ എംബാപ്പെ (ഫ്രാൻസ്) 16 16 2018, 2022,2026
4 റൊണാൾഡോ (ബ്രസീൽ) 15 19 1998, 2002, 2006
5 ഗെർഡ് മുള്ളർ (ജർമ്മനി) 14 13 1970, 1974
6 ജസ്റ്റ് ഫോണ്ടെയ്‌ൻ (ഫ്രാൻസ്) 13 6 1958

ലോകവേദിയിൽ ആദ്യമായി ഹാലൻഡ് തരംഗം

വലിയ വേദിയിൽ തന്‍റെ ആദ്യ ടൂർണമെന്‍റ് കളിക്കുന്ന എർലിങ് ഹാലൻഡും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു. സെനഗലിനെതിരായ മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഒരു ഷോട്ടും മികച്ചൊരു ഹെഡ്ഡറും നിരാശപ്പെടുത്തിയ ഹാലൻഡ് രണ്ടാം പകുതിയിൽ ആഞ്ഞടിച്ചു.

രണ്ടാം പകുതി ആരംഭിച്ച് ആദ്യ 15 മിനിറ്റുകൾക്കുള്ളിൽ തന്നെ ഹാലൻഡ് ഇരട്ട ഗോളുകൾ നേടി. പ്രത്യാക്രമണത്തിൽ നിന്നായിരുന്നു ആദ്യ ഗോൾ. രണ്ടാമത്തെ ഗോൾ വലതു കാൽ ഷോട്ടിലൂടെ ക്രോസ്സ് ബാറിൽ തട്ടിച്ച് വലയിലെത്തിച്ച ശേഷം, ഗാലറിയിലെ ചുവപ്പണിഞ്ഞ നോർവീജിയൻ ആരാധകരുടെ ആർപ്പുവിളികൾക്കായി താരം ഇടതുകൈ കാതിനോട് ചേർത്തുവെച്ച് ആഘോഷിച്ചു.

ഹാലൻഡിന്‍റെ അവിശ്വസനീയമായ ഗോൾ റെക്കോർഡ്

ഈ ഇരട്ട ഗോളുകളോടെ നിലവിലെ ലോകകപ്പിൽ ഹാലൻഡിന്‍റെ ഗോൾ നേട്ടം നാലായി. അടുത്ത മാസം 26 വയസ്സ് തികയുന്ന ഈ 6 അടി 5 ഇഞ്ചുകാരനായ സ്ട്രൈക്കർക്ക് മുന്നിൽ ഇനിയും ഒരുപാട് അവസരങ്ങളുണ്ട്. നോർവേ ദേശീയ ടീമിനായി കളിച്ച അവസാന 12 മത്സരങ്ങളിലും തുടർച്ചയായി ഗോൾ നേടാൻ ഹാലൻഡിന് കഴിഞ്ഞിട്ടുണ്ട്. ഈ മത്സരങ്ങളിൽ നിന്ന് മാത്രം 24 ഗോളുകളാണ് താരം അടിച്ചൂട്ടിയത്. 2024 ഒക്ടോബർ 13-നാണ് ഇതിന് മുൻപ് നോർവെയ്ക്കായി ഒരു പ്രധാന മത്സരത്തിൽ ഹാലൻഡ് ഗോൾ നേടാതിരുന്നത്.

മെസ്സി (5 ഗോളുകൾ), എംബാപ്പെ (4 ഗോളുകൾ), ഹാലൻഡ് (4 ഗോളുകൾ) എന്നീ മൂന്ന് ലോകോത്തര സ്ട്രൈക്കർമാർ തമ്മിലുള്ള ഗോൾഡൻ ബൂട്ട് പോരാട്ടം വരും മത്സരങ്ങളിൽ ലോകകപ്പിനെ കൂടുതൽ ആവേശഭരിതമാക്കുമെന്നതിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here