ലുലുവിൽ വാർഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നു എന്ന പേരിലും വ്യാജ പ്രചരണം നടക്കുന്നതായി ലുലു അറിയിച്ചു. സമ്മാനം കിട്ടുമെന്ന് കരുതി വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് ലുലു അധികൃതർ അറിയിച്ചു.
ഹൈലൈറ്റ്:
- ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നുവെന്ന പ്രചാരണം വ്യാജം.
- വ്യാജ പ്രചാരണം വാട്സ്ആപ്പിലൂടെ.
- ജാഗ്രത പുലർത്തണമെന്ന് ലുലു അധികൃതർ.
ലുലു വാർഷികത്തിന്റെ ഭാഗമായി സമ്മാനം നൽകുന്നു എന്ന പേരിലാണ് വാട്സ്ആപ്പിൽ ഓൺലൈൻ ലിങ്കുകൾ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ കന്നട, തെലുങ്ക് ഭാഷകളിലുള്ള തട്ടിപ്പ് ലിങ്കിലേക്കാണ് എത്തുന്നത്. സമ്മാനം കിട്ടുമെന്നു കരുതി ക്ലിക്ക് ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും ലുലു അധികൃതർ അറിയിച്ചു.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലുലുവിന്‍റെ ലോഗോയോട് കൂടിയ പേജിലാണ് എത്തുക. ലുലു മാളിന്‍റെയും ചെയർമാൻ എംഎ യൂസഫലി യുടെയും ചിത്രങ്ങളും ഇത്തരം തട്ടിപ്പ് ലിങ്കുകളിൽ ദുരുപയോഗം നടത്തിയിട്ടുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഇരുപതിനായിരം രൂപ സമ്മാനം നേടാൻ അവസരം ലഭിക്കും എന്നാണ് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പേജിന് താഴെയായി സമ്മാനം ലഭിച്ചവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായും കാണാം. പ്രായം, സ്ത്രീയോ / പുരുഷനോ എന്നതുൾപ്പടെ നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ സമ്മാനാർഹനായി എന്ന സന്ദേശം വരും.
പിന്നീട് സമ്മാനം തെരഞ്ഞെടുക്കാനുള്ള അവസരമാണ്. ഇരുപതിനായിരം രൂപ ലഭിച്ചതായും കാണിക്കും, ഇനി ഇത് ലഭിക്കുന്നതിനായി ഇതേ സന്ദേശം അവർ പറയുന്ന ആപ്പുകളിലെ 5 ഗ്രൂപ്പുകളിൽ 20 പേർക്ക് പങ്കിടണം എന്നാണ് പിന്നീട് അവശ്യപ്പെടുക. അതിന് ശേഷം മാത്രമേ സമ്മാനം ക്ലെയിം ചെയ്യാൻ സാധിക്കൂകയുള്ളൂ. ഇത്തരം വ്യാജ ലിങ്കുകൾക്കും സൈബർ തട്ടിപ്പുകൾക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ജാഗ്രത പുലർത്തണമെന്നും ഇത്തരത്തിൽ യാതൊരു വിധ ഓഫറും പ്രഖ്യാപിച്ചിട്ടില്ലെന്നും ലുലു മാനേജ്മെന്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.





