പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തുകയാണ്. കോർപറേഷനുള്ള വികസന ബ്ലൂപ്രിൻ്റ് മോദി മേയർ വിവി രാജേഷിന് കൈമാറും. മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും മോദി നിർവഹിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് ഊർജം പകരുന്നതാണ് മോദിയുടെ വരവ്.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തി 28-ാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തേക്ക് എത്തുകയാണ്. കോർപറേഷനിൽ വിജയിച്ചാൽ 45 ദിവസത്തിനകം മോദിയെ കൊണ്ടുവരുമെന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ വാഗ്ദാനം അതിവേഗം പാലിക്കുന്ന ബിജെപിക്ക് ലക്ഷ്യങ്ങൾ പലതാണ്. ഇക്കുറി മോദിയുടെ വരവും വെറും കൈയോടെ അല്ല, കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയിനുകളും തിരുവനന്തപുരം നഗരത്തിൻ്റെ വികസന ബ്ലൂപ്രിൻ്റും കൊണ്ടാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. വമ്പൻ റോഡ് ഷോയും കാൽലക്ഷം പ്രവർത്തകരെ അണിനിരത്തിയുള്ള പൊതുസമ്മേളനവും ജില്ലാ ഘടകം പദ്ധതിയിടുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമെന്ന് ശ്രദ്ധേയം.
ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നത്, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് വലിയ ഊർജം പകരുന്നതാണ്. നാല് പതിറ്റാണ്ടോളം എൽഡിഎഫ് ഭരിച്ചിരുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെയാണ് ഈ സന്ദർശനം. 1987ൽ ബിജെപി അഹമ്മദാബാദ് കോർപറേഷൻ പിടിച്ചെടുത്ത് എട്ടുവർഷങ്ങൾക്ക് ഇപ്പുറമായിരുന്നു ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് ഗുജറാത്തിൽ അടിതെറ്റിയത്. 1995ൽ ഗുജറാത്തിൽ ആദ്യ ബിജെപി സർക്കാർ അധികാരത്തിലെത്തി. കേരളത്തിലെയും ഗുജറാത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും ‘അഹമ്മദാബാദ് മോഡൽ’ പരീക്ഷണമാണ് ബിജെപി തിരുവനന്തപുരം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മേയർ വിവി രാജേഷിന് കൈമാറുന്ന നഗരത്തിൻ്റെ വികസന ബ്ലൂപ്രിൻ്റ് ഇതിന്റെ ആദ്യഘട്ടമാകാം.
തിരുവനന്തപുരം നഗരം നേരിടുന്ന മാലിന്യ പ്രശ്നം, തെരുവുനായ ശല്യം, ഡ്രെയിനേജ്, കുടിവെള്ളം വിഷയങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന വികസന ബ്ലൂപ്രിൻ്റാകാം മോദി മേയർക്ക് കൈമാറുക. ഇത് യാഥാർഥ്യമാക്കി നഗരത്തിന് പുറത്തും ബിജെപിയുടെ ഭരണശേഷി കാണിക്കാനും സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫിന്റെ പ്രവർത്തനങ്ങളെ താരതമ്യം ചെയ്യാനും പാർട്ടി ലക്ഷ്യമിടുന്നു. ഇതുവഴി ‘തിരുവനന്തപുരം മോഡൽ’ മുന്നോട്ടുവെക്കാനാകും ബിജെപിയുടെ നീക്കം. സംസ്ഥാനത്ത് ഓടുന്ന മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് പുറമേ, റെയിൽവേയുടെ പുതിയ മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ കൂടി അനുവദിക്കുന്നത് നഗരവാസികളെ സ്വാധീനിച്ചേക്കാം.
എ ക്ലാസ് മണ്ഡലങ്ങൾ
ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന എ ക്ലാസ് മണ്ഡലങ്ങൾ ഉള്ള തിരുവനന്തപുരം ജില്ലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും വികസന പ്രഖ്യാപനങ്ങളുമെന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി 20 ശതമാനത്തിലധികം വോട്ട് വിഹിതം നേടിയ ഏക ജില്ലയാണ് തിരുവനന്തപുരം. 23.08 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കൂടാതെ, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ നിർണായക മേൽക്കൈയും നേടിയിട്ടുണ്ട്. നേമത്ത് 22ൽ 17 വാർഡുകളും വട്ടിയൂർക്കാവിൽ 25ൽ 11 വാർഡുകളും കഴക്കൂട്ടത്ത് 25ൽ 14 വാർഡുകളും ആണ് ബിജെപി പിടിച്ചെടുത്തത്. ഇതോടെ ഒരിക്കൽ താമര വിരിഞ്ഞ നേമം വീണ്ടും പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസം ബിജെപിക്ക് ഉണ്ടായിട്ടുണ്ട്. നേമത്ത് താൻ മത്സരിക്കുമെന്ന രാജീവ് ചന്ദ്രശേഖറുടെ പ്രഖ്യാപനം ഇത് മുന്നിൽകണ്ടാണ്.
അമിത് ഷായ്ക്ക് പിന്നാലെ മോദിയുടെ വരവ്
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി ‘മിഷൻ 2026’ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മടങ്ങിയതിന് പിന്നാലെയാണ് മോദിയുടെ വരവ്. ജനുവരി 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന മോദി റോഡ് ഷോയ്ക്ക് ശേഷം റെയിൽവേയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് പുതിയ ട്രെയിനുകൾ ഫ്ലാറ് ഓഫ് ചെയ്യും. തുടർന്ന് 11 മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും.








