‘മുസ്ലീം ബ്രദർഹുഡി’നെ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രാദേശിക, ആഗോള സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ആവശ്യമായ നടപടിയെന്നാണ് നെതന്യാഹു പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.
“മുസ്ലിം ബ്രദർഹുഡ് സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനും നിയമവിരുദ്ധമാക്കാനുമുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. മിഡിൽ ഈസ്റ്റിലുടനീളവും മിഡിൽ ഈസ്റ്റിനപ്പുറവും സ്ഥിരതയെ അപകടപ്പെടുത്തുന്ന ഒരു സംഘടനയാണിത്.”
നെതന്യാഹു എക്‌സിൽ എഴുതി മുസ്ലീം ബ്രദർഹുഡും അനുബന്ധ സംഘടനകളും പ്രാദേശിക സ്ഥിരതയ്ക്ക് നേരിട്ടുള്ള ഭീഷണി ഉയർത്തുന്നുവെന്ന ഇസ്രായേലിന്റെ ദീർഘകാല നിലപാടിനുള്ള അംഗീകാരം കൂടിയാണിത്. മുസ്ലീം ബ്രദർഹുഡിന്റെ അനുബന്ധ സംഘടനകളിൽ ചിലതിനെ നിയമവിരുദ്ധ സംഘടനകളായി ഇസ്രായേൽ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
1928-ൽ ഈജിപ്തിൽ ഇസ്‌ലാമിക പണ്ഡിതനും ഇമാമും സ്‌കൂൾ അദ്ധ്യാപകനുമായ ഹസ്സൻ അൽ-ബന്നയാണ് മുസ്ലീം ബ്രദർഹുഡ് സ്ഥാപിച്ചത്.ഇസ്ലാമിക സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനമായിട്ടാരംഭിച്ച മുസ് ലിം ബ്രദർഹുഡ് ഖലീഫത്ത്, ശരിയത്ത് നിയമത്താൽ ഭരിക്കപ്പെടുന്ന ഒരു സമൂഹമാണ് വിഭാവനം ചെയ്യുന്നത്.
പലപ്പോഴും ഒരു രാഷ്ട്രീയ അല്ലെങ്കിൽ സാമൂഹിക സംഘടനയായി സ്വയം അവതരിപ്പിക്കുന്നുണ്ടെങ്കിലും, ബ്രദർഹുഡിന്റെ പ്രത്യയശാസ്ത്രം മിഡിൽ ഈസ്റ്റിലുടനീളം തീവ്രവാദ അക്രമത്തിന് പ്രചോദനം നൽകുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടുണ്ട്.മുസ്‌ലിം ബ്രദർഹുഡ് തീവ്രവാദ ഗ്രൂപ്പുകളുടെ ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ടെന്ന് നിരവധി രാജ്യങ്ങൾ ആരോപിക്കുന്നു.
ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് ഉൾപ്പെടെയുള്ള ചില ശാഖകൾക്കോ അനുബന്ധ സംഘടനകൾക്കോ അൽ-ഖ്വയ്ദയുമായി പ്രത്യയശാസ്ത്രപരമായ ബന്ധമുണ്ട്. ഇക്കാരണങ്ങളാൽ, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ബ്രദർഹുഡിനെ ഔദ്യോഗികമായി ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.







